പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

Published by
ജനം വെബ്‌ഡെസ്ക്

കൊൽക്കൊത്ത : പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാനുള്ള നീക്കവുമായി സുവേന്ദു അധികാരി സർക്കാർ. ഇതിനായി നടപടി സ്വീകരിക്കാൻ ജില്ലാ മജിസ്ട്രേട്ടുമാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ തലങ്ങളിൽ വിവരം ശേഖരിക്കണം.
ജൂലൈ അഞ്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
മദ്രസകളുടെ പ്രവർത്തനം, അടിസ്ഥാന സൗകര്യങ്ങൾ, നിയമപരമായ അനുവാദം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ തേടിയാണ് ബംഗാൾ സർക്കാർ സംസ്ഥാനവ്യാപകമായി മദ്രസകളുടെ സർവേ നടത്തുന്നത്.

ജൂൺ 5 ന് ന്യൂനപക്ഷകാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം, മദ്രസകളുടെ സ്ഥാനം, അവ സ്ഥാപിതമായ വർഷം, രജിസ്ട്രേഷൻ വിശദാംശങ്ങൾ, സാധുവായ രേഖകളുടെ ലഭ്യത, വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവരുടെ എണ്ണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ജില്ലാ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഥാപനങ്ങൾ റെസിഡൻഷ്യൽ ആണോ, പ്രൈവറ്റ് എയ്ഡഡ് ആണോ അതോ അൺ എയ്ഡഡ് ആണോ എന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കുകയും പഠിപ്പിക്കുന്ന കോഴ്സുകളുടെ വിശദാംശങ്ങൾ നൽകുകയും വേണം.

മദ്രസ വിദ്യാഭ്യാസ മേഖലയിലെ ഭാവി ആസൂത്രണം സുഗമമാക്കുന്നതിനായി ഒരു വിശദമായ ഡാറ്റാബേസ് സൃഷ്ടിക്കുക എന്നതാണ് ഈ കണക്കെടുപ്പിന്റെ ലക്‌ഷ്യം..
മദ്രസകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം .

Share