അമൽ പ്രീത പ്രദീപ്
മിമിക്രി വേദികളിൽ നിന്ന് ആരംഭിച്ച് വെള്ളിത്തിരയുടെ അത്യുന്നത വിജയങ്ങൾ കീഴടക്കിയ ഒരു സുദീർഘമായ കലാജീവിതം. സലിം കുമാറിന്റെ ആ യാത്ര കഠിനാധ്വാനത്തിന്റെ വലിയൊരു ഉദാഹരണമാണ്. ഒരു കാലത്ത് മലയാള സിനിമയിൽ ചിരിയുടെ പുതിയൊരു വ്യാകരണമാണ് അദ്ദേഹം എഴുതിച്ചേർത്തത്. കേവലം ഡയലോഗുകൾക്കപ്പുറം ശരീരഭാഷ കൊണ്ടും, ശബ്ദത്തിലെ സവിശേഷമായ ആ വിറയൽ കൊണ്ടും അദ്ദേഹം തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്തു. മണവാളൻ, ഡാൻസ് മാസ്റ്റർ വിക്രം, പ്യാരി, ലീലാകൃഷ്ണൻ, അഡ്വക്കേറ്റ് മുകുന്ദനുണ്ണി… അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ!
ഇന്നും നമ്മുടെ സോഷ്യൽ മീഡിയ ട്രോളുകളിലും ദൈനംദിന സംഭാഷണങ്ങളിലും സലിം കുമാർ എന്ന നടന്റെ ഡയലോഗുകൾ ഇല്ലാത്ത ഒരു ദിവസം പോലുമില്ല. മലയാളി ചിരിക്കാൻ മറന്നുപോയ നിമിഷങ്ങളിലൊക്കെയും ആ മുഖം നമുക്ക് തുണയായി വന്നു. കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ
നമ്മെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ഒരാൾക്ക് ഇത്രയേറെ കരയിപ്പിക്കാനും കഴിയുമെന്ന് മലയാളി അമ്പരപ്പോടെയാണ് തിരിച്ചറിഞ്ഞത്. ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലെ സാമുവലായും, ‘ആദാമിന്റെ മകൻ അബു’വിലെ അബുവായും അദ്ദേഹം പകർന്നാടിയ വേഷങ്ങൾ വെറും അഭിനയമായിരുന്നില്ല, മറിച്ച് ജീവിതത്തിന്റെ പച്ചയായ നേർക്കാഴ്ചകളായിരുന്നു. ആ അസാമാന്യ പ്രകടനത്തിന് മുന്നിൽ രാജ്യം മികച്ച നടനുള്ള ദേശീയ പുരസ്കാരം നൽകി ആദരിച്ചപ്പോൾ അത് ഓരോ മലയാളിയുടെയും അഭിമാനമായി മാറി. ഹാസ്യത്തിന്റെ തമ്പുരാൻ ഗൗരവമേറിയ വേഷങ്ങളിലും തലമുറകളോട് കിടപിടിക്കുന്ന പ്രതിഭയാണെന്ന് അദ്ദേഹം തെളിയിച്ചു.
വേദനകളെ ചിരിയോടെ നേരിട്ടയാൾ കൂടിയാണ് സലീം കുമാർ. വലിയ രോഗങ്ങളെയും പ്രതിസന്ധികളെയും പോലും തമാശകളിലൂടെ അദ്ദേഹം പങ്കുവച്ചു. ജീവിതത്തെ അത്രമേൽ ലളിതമായി കണ്ട ഒരു കലാകാരന് മാത്രമേ അങ്ങനെ സംസാരിക്കാൻ സാധിക്കൂ.
ഇനി ഈ ചിരിവെളിച്ചം ഓർമകളിലാണ്. പക്ഷേ ഒന്നുറപ്പാണ്, മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും. പ്രിയപ്പെട്ട സലിം കുമാർ… മലയാളിക്ക് നിങ്ങൾ തന്ന നിമിഷങ്ങൾക്ക് പകരം വയ്‌ക്കാൻ മറ്റൊന്നുമില്ല. ആ വലിയ കലാകാരന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ!
അമൽ പ്രീത പ്രദീപ്















