കൊച്ചി: എം.എസ്.സി എൽസ3 കപ്പലപകടത്തിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ കപ്പൽ ജീവനക്കാർ രാജ്യം വിട്ടുപോകാൻ അനുവദിക്കരുതെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. കപ്പൽ കമ്പനിയുടെ ഗ്യാരണ്ടി മാത്രം കണക്കിലെടുത്ത് ഇവർക്ക് യാത്രാ അനുമതി നൽകുന്നത് ജുഡീഷ്യൽ നടപടികളെ ബാധിക്കുമെന്നുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
കപ്പൽ അപകടവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ നിർണ്ണായക കണ്ടെത്തലുകളുണ്ട്.
അപകടം വരുത്തിവെച്ചതാണെന്ന് ഡി.ജി ഷിപ്പിംഗിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കപ്പലിന്റെ ബാലസ്റ്റ് വാട്ടർ സംവിധാനം ആദ്യം തകരാറിലായി. മുൻ യാത്രകളിൽ തന്നെ കപ്പലിന്റെ സ്റ്റാർബോഡ് ചെരിവ് ഉണ്ടായിരുന്നു. കപ്പലിന്റെ സുരക്ഷാ മാനേജ്‌മെന്റ് സംവിധാനം പൂർണമായും ഫലപ്രദമല്ലായിരുന്നു. കഠിനമായ ചരിവ് നിരവധി കണ്ടെയ്‌നർ സ്റ്റാക്കുകൾ മാറാൻ കാരണമായി. ഇത് കപ്പലിന്റെ സ്ഥിരതയെ കൂടുതൽ അപകടത്തിലാക്കി.
കണ്ടെയ്നർ കയറ്റുമ്പോൾ തന്നെ വിഴിഞ്ഞം പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. കപ്പലിന് അഞ്ച് ഡിഗ്രി ചെരിവ് ഈ ഘട്ടത്തിൽ ഉണ്ടായി. നാലാം നമ്പർ കാർഗോ ഹോൾഡറിൽ വെള്ളം കയറി തുടങ്ങിയിരുന്നു. കടൽക്ഷമതയെയും ബാധിക്കുന്ന നിരവധി ഘടനാപരമായ പ്രശ്നങ്ങൾ കപ്പലിനുണ്ടായിരുന്നു. കപ്പലിന്റെ കാലപ്പഴക്കവും അപകടകാരണമായി
2016 കൂട്ടിയിടിയെ തുടർന്ന് കപ്പലിന് കേടുപാടുകൾ ഉണ്ടായിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമവും കപ്പൽ കമ്പനി നടത്തിയില്ലെന്നും ഡിജി ഷിപ്പിംഗ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം അഞ്ച് നാവികർക്ക് രാജ്യം വിടാൻ കോടതി തത്വത്തിൽ അനുമതി നൽകിയിരുന്നു. ഇതിൽ രണ്ട് പേർക്ക് മജിസ്ട്രേറ്റ് കോടതിയിയുടെ ഉത്തരവ് കൂടി പരിഗണിച്ച് അന്തിമ അനുമതി നൽകാമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ഇതിനെതിരെയാണ് ഡിജി എതിർ സത്യവാങ്മൂലം നൽകിയത്.















