കൊച്ചി: എം.എസ്.സി എൽസ 3 കപ്പലപകടത്തിൽ മൂന്ന് നാവികർക്ക് രാജ്യം വിടാൻ അനുമതി നൽകി കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. സാക്ഷി പറയാൻ വേണ്ടി മാത്രം രാജ്യത്ത് തുടരണം എന്ന് പറയാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
നാവികർ 10 ലക്ഷത്തിന്റെ ബോണ്ട് / അല്ലെങ്കിൽ ഓരോ ലക്ഷത്തിന്റെ ബാങ്ക് ഗ്യാരണ്ടി നൽകണം. നാവികർ അന്വേഷണവുമായി സഹകരിക്കണം. സ്ഥിര അഡ്രസ്, മൊബൈൽ നമ്പർ, ഇമെയിൽ അഡ്രസ് എന്നിവ സത്യവാങ്മൂലമായി നൽകണം. ആവശ്യഘട്ടത്തിൽ, വീഡിയോ കോൺഫറൻസ് വഴി ഹാജരാകണം. തുടങ്ങി വിവിധ ഉപാധികളോടെയാണ് മൂന്ന് നാവികരെ വിട്ടയക്കുന്നത്.
കഴിഞ്ഞ ദിവസം അഞ്ച് നാവികർക്ക് രാജ്യം വിടാൻ കോടതി തത്വത്തിൽ അനുമതി നൽകിയിരുന്നു. ബാക്കി രണ്ട് പേർക്ക് മജിസ്ട്രേറ്റ് കോടതിയിയുടെ ഉത്തരവ് കൂടി പരിഗണിച്ച് അന്തിമ അനുമതി നൽകാമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
നാവികരെ രാജ്യം വിടാൻ അനുവദിക്കുന്നതിനെ കേന്ദ്രസർക്കാർ ശക്തമായി ഏതിർത്തിരുന്നു. കപ്പൽ കമ്പനിയുടെ ഗ്യാരണ്ടി മാത്രം കണക്കിലെടുത്ത് ഇവർക്ക് യാത്രാ അനുമതി നൽകുന്നത് ജുഡീഷ്യൽ നടപടികളെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.















