വനിതാ ടി20 റാങ്കിങ്: അമില കെര്‍ വീണ്ടും ഒന്നാമത്; ബാറ്റിങ്ങില്‍ ആദ്യ പത്തിലേക്ക് തിരിച്ചെത്തി ഹര്‍മന്‍പ്രീത് കൗര്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ജൂണ്‍ 12-ന് ആരംഭിക്കുന്ന വനിതാ ടി20 ലോകകപ്പിന് തൊട്ടുമുന്‍പുള്ള ഐസിസി റാങ്കിങ് പുതുക്കിയപ്പോള്‍ വന്‍ മാറ്റങ്ങള്‍. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ അമില കെര്‍ വനിതകളുടെ ടി20 ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഹെയ്ലി മാത്യൂസിനെയാണ് അമില പിന്നിലാക്കിയത്. അയര്‍ലന്‍ഡില്‍ നടന്ന ത്രിരാഷ്‌ട്ര പരമ്പരയിലെ അവസാന മത്സരത്തില്‍ ഹെയ്ലി കളിക്കാതിരുന്നതാണ് ഒന്നാം സ്ഥാനം നഷ്ടമാകാന്‍ കാരണമായത്.

നിലവില്‍ 478 റേറ്റിങ് പോയിന്റോടെയാണ് അമില കെര്‍ ഒന്നാമതുള്ളത്. തൊട്ടുപിന്നിലുള്ള ഹെയ്ലി മാത്യൂസിന് 473 പോയിന്റുണ്ട്. ആദ്യ പത്തില്‍ മറ്റ് മാറ്റങ്ങളൊന്നുമില്ലെങ്കിലും, സ്‌കോട്ട്ലന്‍ഡ് താരം കാതറിന്‍ ബ്രേസ് ഒന്‍പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 17-ാം റാങ്കിലെത്തിയത് ശ്രദ്ധേയമായി. ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ് എന്നിവര്‍ക്കെതിരായ ത്രിരാഷ്‌ട്ര പരമ്പരയിലെ മികച്ച പ്രകടനമാണ് കാതറിന് തുണയായത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിങ് റാങ്കിങ്ങില്‍ ആദ്യ പത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ നേടിയ അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് ഹര്‍മന്‍പ്രീത് പത്താം സ്ഥാനത്തെത്തിയത്. 655 റേറ്റിങ് പോയിന്റുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍, ന്യൂസിലന്‍ഡ് താരം സോഫി ഡിവൈനേക്കാള്‍ അഞ്ച് പോയിന്റ് മുന്നിലാണ്.

ബാറ്റിങ് റാങ്കിങ്ങില്‍ ഓസ്ട്രേലിയയുടെ ജോര്‍ജിയ വോള്‍ (815 പോയിന്റ്) ഒന്നാം സ്ഥാനത്തും ബെത്ത് മൂണി (788 പോയിന്റ്) രണ്ടാം സ്ഥാനത്തും തുടരുന്നു. ഇന്ത്യന്‍ താരങ്ങളില്‍ ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ഏറ്റവും മികച്ച റാങ്കിലുള്ളത് (അഞ്ചാം സ്ഥാനം). ബൗളര്‍മാരുടെ റാങ്കിങ്ങിലും പ്രകടമായ മാറ്റങ്ങളുണ്ട്. ഇംഗ്ലണ്ട് സ്പിന്നര്‍ ലിന്‍സി സ്മിത്ത് രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ഇംഗ്ലണ്ട് പേസര്‍ ലോറന്‍ ബെല്‍ പാകിസ്ഥാന്‍ സ്പിന്നര്‍ സാദിയ ഇഖ്ബാലിനൊപ്പം സംയുക്തമായി രണ്ടാം റാങ്കിലെത്തി.

ചാര്‍ളി ഡീന്‍ ഒരു സ്ഥാനവും ദക്ഷിണാഫ്രിക്കയുടെ നോണ്‍കുലുലേകോ മ്ലാബ രണ്ട് സ്ഥാനവും മെച്ചപ്പെടുത്തി. എന്നാല്‍, ഇന്ത്യന്‍ താരം ശ്രീ ചരണി മൂന്ന് സ്ഥാനങ്ങള്‍ പിന്നോട്ട് പോയി ഏഴാം റാങ്കിലെത്തി. ഇംഗ്ലണ്ട് വേദിയാകുന്ന വനിതാ ടി20 ലോകകപ്പ് ടൂര്‍ണമെന്റിന് ജൂണ്‍ 12-ന് തുടക്കമാകും.
ആതിഥേയരായ ഇംഗ്ലണ്ട്, നിലവിലെ ചാമ്പ്യന്മാരായ ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, സ്‌കോട്ട്ലന്‍ഡ്, അയര്‍ലന്‍ഡ് എന്നിവരാണ് ഗ്രൂപ് എയില. ഇന്ത്യ, ശക്തരായ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്, കന്നി അങ്കത്തിനിറങ്ങുന്ന നെതര്‍ലന്‍ഡ്‌സ് എന്നിവരാണ് ഗ്രൂപ്പ് ബിയില്‍ ഉള്ളത്.

Share