തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെതിരെ റൺമഴ തീർത്ത് കാലിക്കറ്റ്. ഓപ്പണർ വരുൺ നയനാരുടെയും വൺഡൗണായി എത്തിയ അഖിൽ സ്കറിയയുടെയും തകർപ്പൻ അർദ്ധസെഞ്ച്വറികളുടെ മികവിൽ ഈ സീസണിലെ ഏറ്റവും ഉയർന്ന ടീം സ്കോറായ 213 റൺസാണ് കാലിക്കറ്റ് അടിച്ചുകൂട്ടിയത്.
ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത വരുൺ മികച്ച തുടക്കമാണ് കാലിക്കറ്റിന് സമ്മാനിച്ചത്. ആലപ്പിയുടെ അഭിജിത്ത് പ്രവീണിനെ ബൗണ്ടറി പായിച്ച് തുടങ്ങിയ വരുൺ, മറുവശത്ത് ക്യാപ്റ്റൻ രോഹന്റെ വെടിക്കെട്ടിന് മികച്ച പിന്തുണ നൽകി. അഖിൽ ദേവിനെ സിക്സർ പറത്തി കളം നിറഞ്ഞ വരുണിന്റെ ബാറ്റിങ് മികവിൽ വെറും ഒമ്പത് ഓവറിൽ കാലിക്കറ്റ് സ്കോർ നൂറ് കടന്നു. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 51 പന്തിൽ 96 റൺസാണ് സ്കോർബോർഡിൽ ചേർത്തത്. 28 പന്തിൽ സീസണിലെ തന്റെ ആദ്യ ഫിഫ്റ്റി തികച്ച വരുൺ, 36 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സും സഹിതം 62 റൺസെടുത്താണ് ക്രീസ് വിട്ടത്.
23 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 42 റൺസ് നേടിയ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും മികച്ച പിന്തുണയാണ് നൽകിയത്. ഇന്നിങ്സിന്റെ ആദ്യ രണ്ട് പന്തും ബൗണ്ടറി പായിച്ച് ടീമിന് മികച്ച തുടക്കമിട്ടത് രോഹനായിരുന്നു.
വരുൺ നൽകിയ മികച്ച അടിത്തറയിൽ നിന്നായിരുന്നു മൂന്നാമനായി ക്രീസിലെത്തിയ അഖിൽ സ്കറിയയുടെ വെടിക്കെട്ട് ഇന്നിങ്സ്. അവസാന ഓവറുകളിൽ ആലപ്പി ബൗളർമാരെ കടന്നാക്രമിച്ച അഖിൽ അക്ഷരാർത്ഥത്തിൽ കളം നിറഞ്ഞു കളിച്ചു. സിബിൻ ഗിരീഷും അഖിൽ ദേവും അഖിലിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഇന്നിങ്സിലെ അവസാന ഓവറിലെ അവസാന നാല് പന്തിൽ മൂന്ന് സിക്സും ഒരു ഫോറും ഉൾപ്പെടെ 22 റൺസാണ് താരം അടിച്ചെടുത്തത്.
വെറും 38 പന്തിൽ നിന്ന് നാല് കൂറ്റൻ സിക്സിന്റെയും ഏഴ് ഫോറിന്റെയും അകമ്പടിയോടെ 72 റൺസെടുത്ത അഖിലിന്റെ തകർപ്പൻ ഫിനിഷിങ്ങാണ് കാലിക്കറ്റിന് സീസണിലെ റെക്കോർഡ് സ്കോർ സമ്മാനിച്ചത്.















