ആലപ്പുഴ: ഹരിപ്പാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഭിക്ഷാടന മാഫിയയിൽ നിന്ന് 13 കാരൻ രക്ഷപ്പെട്ട സംഭവത്തിൽ നിർണായക അറസ്റ്റ്. കുട്ടിയെയും സഹോദരനെയും തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തിച്ച ചെറിയച്ഛൻ അന്തോണിയെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു മാസം മുൻപാണ് തൂത്തുക്കുടിയിലെ അനാഥാലയത്തിൽ നിന്ന് രണ്ട് കുട്ടികളെയും ഇയാൾ ഹരിപ്പാട് എത്തിച്ചത്. കേരളത്തിൽ താമസവും വിദ്യാഭ്യാസവും നൽകാമെന്നാണ് ഇയാൾ കുട്ടികളോട് പറഞ്ഞത്. എന്നാൽ കേരളത്തിൽ എത്തിയതോടെ കടുത്ത പീഡനമാണ് കുട്ടികൾ നേരിട്ടത്. 1500 രൂപ ദിവസവും ഭിക്ഷാടനത്തിലൂടെ കണ്ടെത്തണം. 1,000 രൂപയ്‌ക്ക് താഴെയാണെങ്കിൽ തലയ്‌ക്കടിയായിരുന്നു ശിക്ഷ.
ഇതിനിടെ ദിവസങ്ങൾക്ക് മുൻപ് ക്രൂരമർദ്ദനം സഹിക്കാൻ വയ്യാതെ 13 കാരൻ ഓടി രക്ഷപ്പെട്ട് റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ ശിശുക്ഷേമ സമിതിയുടെ (CWC) സംരക്ഷണത്തിലാക്കി. നിലവിൽ കുട്ടി തൃശ്ശൂരിലെ ബാലഭവനിലാണ്.
ഹരിപ്പാട്ടെ ബാങ്കുകൾക്കും ഹോട്ടലുകൾക്കും മുന്നിലാണ് പ്രധാനമായും കുട്ടികളെ കൊണ്ട് മാഫിയ ഭിക്ഷാടനം നടത്തിയിരുന്നത്. പ്രദേശത്ത് മാത്രം ഇരുപതോളം കുട്ടികൾ ഈ സംഘത്തിന്റെ പിടിയിലുണ്ട്. ഇത് സംസ്ഥാനവ്യാപകമായ റാക്കറ്റാണെന്നും കുട്ടി മൊഴി നൽകിയിരുന്നു.















