ന്യൂഡല്‍ഹി: ഭാരതത്തിന്റെ അഭിമാനമായിരുന്ന ഷൂട്ടിങ് താരം ജസ്പാല്‍ റാണ (49) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിന് ശേഷം ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ഉടന്‍ അദ്ദേഹത്തിന് കടുത്ത ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സാകേതിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തരമായി ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് കലികേഷ് നാരായണ്‍ സിങ് ഡിയോ ആണ് മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
കായികരംഗത്തെ അമൂല്യമായ സംഭാവനകള്‍ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ അര്‍ജുന അവാര്‍ഡ്, പദ്മശ്രീ എന്നിവ നല്‍കി ആദരിച്ചിട്ടുണ്ട്. 2020-ല്‍ കായിക പരിശീലകര്‍ക്കുള്ള പരമോന്നത ബഹുമതിയായ ദ്രോണാചാര്യ അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി. തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ഷൂട്ടിങ് രംഗത്തെ ആഗോളതലത്തിലേക്ക് ഉയര്‍ത്തിയതില്‍ പ്രധാനിയായിരുന്നു ജസ്പാല്‍ റാണ. പിസ്റ്റള്‍ ഇനങ്ങളില്‍ അദ്ദേഹം രാജ്യത്തിനായി നിരവധി മെഡലുകള്‍ വാരികൂട്ടി.
വ്യക്തിഗത-ടീം ഇനങ്ങളിലായി 4 സ്വര്‍ണം, 2 വെള്ളി, 2 വെങ്കലം. ഇതില്‍ 2006 ദോഹ ഏഷ്യന്‍ ഗെയിംസില്‍ മൂന്ന് സ്വര്‍ണം നേടുകയും, 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റളില്‍ ലോക റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 9 സ്വര്‍ണം, 4 വെള്ളി, 2 വെങ്കലം അദ്ദേഹം നേടിയിട്ടുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 1 സ്വര്‍ണം, 1 വെങ്കലവൃം നേടി.
2012-ല്‍ ജൂനിയര്‍ പിസ്റ്റള്‍ പ്രോഗ്രാമിന്റെ ചുമതലയേറ്റെടുത്തുകൊണ്ട് റാണ പരിശീലക വേഷമണിഞ്ഞു. അദ്ദേഹത്തിന്റെ കോച്ചിങ് കരിയറിലെ ഏറ്റവും വലിയ തിളക്കം ഒളിമ്പ്യന്‍ മനു ഭാക്കറുടെ പ്രകടനമായിരുന്നു. ജസ്പാല്‍ റാണയുടെ ശിക്ഷണത്തിലാണ് 2024 പാരിസ് ഒളിമ്പിക്‌സില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി മനു ചരിത്രം കുറിച്ചത്. സൗരഭ് ചൗധരി, അനീഷ് ഭന്‍വാല, ചിങ്കി യാദവ് തുടങ്ങിയ അന്താരാഷ്‌ട്ര താരങ്ങളും അദ്ദേഹത്തിന്റെ കളരിയില്‍ നിന്ന് വളര്‍ന്നവരാണ്.
2025 ഫെബ്രുവരിയില്‍ നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ നല്‍കിയ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിന്റെ ഹൈ-പെര്‍ഫോമന്‍സ് കോച്ച് പദവിയില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു വരികയായിരുന്നു. റാണയുടെ അകാല വിയോഗം ഇന്ത്യന്‍ കായിക മേഖലയ്‌ക്ക് നികത്താനാവാത്ത നഷ്ടമാണ്.















