കൊച്ചി: മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള വഖഫ് ബോർഡിന് കേന്ദ്രസർക്കാരിന്റെ നോട്ടീസ്. അഞ്ചുദിവസത്തിനകം വിശദീകരണം നൽകാനാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് വഖഫ് ബോർഡ് പ്രത്യേക അധികാരം ഉപയോഗിച്ച് മുനമ്പത്തെ 404 ഏക്കർ തർക്കഭൂമി ഉമീദിൽ ചേർത്തത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിഷയം കേന്ദ്രസർക്കാരിന്റെയും കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വഖഫ് നിയമപ്രകാരം വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ അധികാരമുള്ളത് ‘മുതവല്ലി’ക്കാണ്. എന്നാൽ ഈ കേസിൽ മുനമ്പത്തെ ഭൂമി സംബന്ധിച്ച് യാതൊരുവിധ നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെയാണ് വഖഫ് ബോർഡ് അത് പോർട്ടലിലേക്ക് മാറ്റിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, 16-ന് ചേരുന്ന വഖഫ് ബോർഡ് യോഗത്തിനുശേഷമേ മറുപടി നൽകൂവെന്ന് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ വ്യക്തമാക്കി. വഖഫ് ബോർഡ് നിയമോപദേശം തേടിയിട്ടുണ്ട്.















