ബെംഗളൂരു: ധർമസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ നടൻ പ്രകാശ് രാജിനെതിരെ ആരോപണവുമായി ഒന്നാം പ്രതി ചിന്നയ്യ. ധർമസ്ഥലയ്‌ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജും സംഘവും നിർബന്ധിച്ചെന്നാണ് ചിന്നയ്യ കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചു. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.
പ്രകാശ് രാജും മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ, യൂട്യൂബർ സമീർ തുടങ്ങിയവർ ധർമസ്ഥലം ധർമാധികാരിക്കെതിരേ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്നാണ് ചിന്നയ്യയുടെ വെളിപ്പെടുത്തൽ. ഇവർ പറഞ്ഞത് പ്രകാരമാണ് താൻ പ്രവർത്തിച്ചിരുന്നത്. പദ്ധതി വിജയിച്ചാൽ അരക്കോടി രൂപ നൽകാമെന്നാണ് ഇവർ വാഗ്ദാനം ചെയ്തത്.
ഒരു ദിവസം രാത്രി 8 മണിയോടെ ഗിരീഷ് മട്ടന്നവർ പ്രകാശ് രാജിനെ വിളിച്ച് ഫോൺ കൈമാറി. തമിഴ്നാട്ടുകാരനായ തന്നോട് പ്രകാശ് രാജ് തമിഴിലാണ് സംസാരിച്ചത്. ഗിരീഷ് മട്ടന്നവരുടെ നിർദേശപ്രകാരം അധികൃതരുടെ മുന്നിൽ മൊഴി നൽകാൻ പ്രകാശ് രാജ് നിർദ്ദേശിച്ചെന്നും ചിന്നയ്യ ആരോപിക്കുന്നു.
ധർമ്മസ്ഥലത്തിനെതിരെ വൻ ഗൂഢാലോചനയാണ് നടന്നത്. മഹേഷ് ഷെട്ടി തിമരോഡി, ഗിരീഷ് മട്ടന്നവർ, വിത്തൽ ഗൗഡ, ജയന്ത് എന്നിവരാണ് ഗൂഢാലോചനയുടെ മുഖ്യ ശില്പികൾ ഇതിനായി കോടികൾ ഒഴുകിയെന്നും ഹർജിയിൽ ആരോപിക്കുന്നു. ഗൂഢാലോചനയ്‌ക്കുള്ള ഫണ്ടിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നാണ് എത്തിയത്. ചിത്രദുർഗ സ്വദേശി രാമ നാഗരാജ് എന്നയാളാണ് പണം നൽകിയത്. ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം നൽകിയതിന്റെ വിശദാംശങ്ങളും ചിന്നയ്യ സമർപ്പിച്ചതായി ഹർജിയിൽ പറയുന്നു.
ഹർജി പരിഗണിച്ച കോടതി പ്രകാശ് രാജ് അടക്കമുള്ളവർക്ക് നോട്ടീസയക്കാൻ നിർദേശിച്ചു. കേസ് ഈ മാസം 29-ന് വീണ്ടും പരിഗണിക്കാൻ മാറ്റി.















