ന്യൂഡൽഹി: അസമിലെ വ്യോമസേന വിമാനം തകർന്ന് വീണ് അഞ്ച് വ്യോമസേന ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ജോർഹട്ടിലെ റൗരിയ വ്യോമതാവളത്തിലാണ് AN-32 വിമാനം തകർന്നുവീണത്. സ്ക്വാഡ്രൺ ലീഡർ പ്രശാന്ത് സിങ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് ശുഭം കുമാർ, സർജന്റ് ജിതേന്ദ്ര ശർമ, അഗ്നിവീർ ഖേമാറാം കുമാവത്, അഗ്നിവീർ ഡാനിഷ് ആലം എന്നിവരാണ് മരിച്ചത്. വിമാനത്തിന്റെ സഹപൈലറ്റ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്
രാവിലെ 10 മണിയോടെ പതിവ് പരിശീലന പറക്കലിനിടെ ആയിരുന്നു അപകടം. തകർന്നുവീണ് വിമാനത്തിന് തീപിടിച്ചതായാണ് റിപ്പോർട്ടുകൾ..അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ഇന്ത്യൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അതീവ ദുഃഖം രേഖപ്പെടുത്തി. വീരമൃത്യു വരിച്ചവരുടെ ധൈര്യവും രാജ്യത്തിനായുള്ള സേവനവും അഭിമാനത്തോടെയും നന്ദിയോടെയും എപ്പോഴും ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.















