തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറുമായ എ. പത്മകുമാറിന്റെ ആത്മകഥയിൽ ഗുരുതര വെളിപ്പെടുത്തൽ എന്ന് സൂചന. യുവതീപ്രവേശന സമയത്ത് താൻ ചതിക്കപ്പെടുകയായിരുന്നു എന്ന തരത്തിലാണ് പത്മകുമാർ അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയത്. തനിക്കെതിരെ പാർട്ടി നടപടിയുണ്ടായാൽ താൻ ആത്മകഥയിൽ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുമെന്നാണ് പത്മകുമാർ പറഞ്ഞത്.
എഡിജിപി എസ്. ശ്രീജിത്തിനെയും തന്നെയും ശബരിമലയിൽനിന്നു മാറ്റിയ ശേഷമാണു യുവതികളെ മല കയറ്റിയത്. ശ്രീജിത്തിനെ ഡിജിപിയും തന്നെ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയും തിരുവനന്തപുരത്തേക്ക് എത്താൻ നിർദേശം നൽകി വിളിപ്പിച്ചു. തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ഓഫിസിലെ മുറിയിൽ എത്തി ടിവി ഓണാക്കിയപ്പോഴാണു ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചതായി അറിയുന്നത്. യുവതീപ്രവേശനത്തിന് പിന്നിൽ ചില കരങ്ങൾ ഉണ്ടായിരുന്നു. ഇവയെല്ലാം പുസ്തകത്തിൽ വിവരിക്കുമെന്നും പത്മകുമാർ സുഹൃത്തിനോട് പറഞ്ഞു.
പത്മകുമാറിനെതിരായ നടപടി നാളെ പത്തനംതിട്ട ജില്ലാ കമ്മറ്റി തീരുമാനിക്കും. അതേസമയം നടപടിക്ക് എതിരായ സമ്മർദ്ദ തന്ത്രമാണ് ആത്മകഥയെന്നും വിലയിരുത്തൽ ഉണ്ട് .നടപടി ഉണ്ടായാൽ സ്വർണക്കൊള്ളയിൽ മുൻ മന്ത്രിയുടെ അടക്കം പങ്ക് പരസ്യമാക്കുമെന്നാണ് സൂചന. ഇതോടെ വെട്ടിലായ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും പത്തനംതിട്ട ജില്ലയുടെ ചുമതലയുമുള്ള തോമസ് ഐസക്കിനെ അനുനയ ചർച്ചകൾക്കു നിയോഗിച്ചിട്ടുണ്ട്. സമവായമുണ്ടായാൽ പിന്നെ ആത്മകഥയിൽ എന്തൊക്കെയുണ്ടാകുമെന്ന് കണ്ടറിയേണ്ടിവരും.















