പാരിസ്: ഫിഫ ലോകകപ്പിനിടെ മൊറോക്കോ ഫുട്‌ബോള്‍ ടീമിനെ ആശങ്കയിലാക്കി പ്രതിരോധതാരം അഷ്‌റഫ് ഹക്കീമിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ നിര്‍ണായക കോടതി നടപടി. താരം സമര്‍പ്പിച്ച അപ്പീല്‍ ഫ്രഞ്ച് അപ്പീല്‍ കോടതി തള്ളിയതോടെ കേസില്‍ വിചാരണയ്‌ക്ക് മുന്നോട്ടുപോകാനുള്ള സാഹചര്യം രൂപപ്പെട്ടു. ഗ്രൂപ്പ് സിയിലെ സ്‌കോട്ട്‌ലന്‍ഡിനെതിരായ നിര്‍ണായക മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ നടപടി.
2023-ല്‍ പാരിസിലെ സ്വന്തം വസതിയില്‍ 24-കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഹക്കീമിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വിചാരണ നടത്താന്‍ മതിയായ തെളിവുകളുണ്ടെന്ന അന്വേഷണസംഘത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കോടതി നടപടികള്‍ പുരോഗമിക്കുന്നത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ് കേസ് വിചാരണ ഘട്ടത്തിലേക്ക് കടക്കുന്നത്.
എന്നാല്‍ തനിക്കെതിരായ എല്ലാ ആരോപണങ്ങളും ഹക്കീമി ആവര്‍ത്തിച്ച് നിഷേധിച്ചു. സത്യം കോടതിയില്‍ അവതരിപ്പിക്കാനുള്ള അവസരമായാണ് വിചാരണയെ കാണുന്നതെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ പ്രതികരിച്ചു. ”എന്റെ ജീവിതത്തെയും കുടുംബത്തെയും സത്യത്തെയും മറികടന്ന് എന്റേതല്ലാത്ത ഒരു കഥ പ്രചരിപ്പിക്കപ്പെടുകയാണ്. പ്രശസ്തിയുടെ പേരില്‍ എളുപ്പത്തില്‍ ലക്ഷ്യമാക്കപ്പെടുന്ന വ്യക്തിയായി പലപ്പോഴും ഞാന്‍ മാറുന്നുവെന്ന തോന്നലുണ്ട്. കോടതിയില്‍ എന്റെ നിലപാട് വ്യക്തമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്,” എന്നാണ് ഹക്കീമിയുടെ പ്രതികരണം.
വിചാരണ എപ്പോള്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട അധികാരികളില്‍ നിന്നോ മറ്റ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നോ കൂടുതല്‍ പ്രതികരണങ്ങളും പുറത്തുവന്നിട്ടില്ല.
അതേസമയം, വെള്ളിയാഴ്ച പുലര്‍ച്ചെ 3.30-ന് നടക്കുന്ന സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തിനാണ് മൊറോക്കോ ഒരുങ്ങുന്നത്. ആദ്യ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച മൊറോക്കോയ്‌ക്ക് മുന്നേറ്റം ലക്ഷ്യമിട്ട് നിര്‍ണായക പോരാട്ടമാണ് ഇനി കാത്തിരിക്കുന്നത്. ഫ്രഞ്ച് ക്ലബ് പി.എസ്.ജിക്കൊപ്പമുള്ള രണ്ടാം ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ പങ്കാളിയായ ഹക്കീമിയെ ചുറ്റിപ്പറ്റിയുള്ള നിയമവിവാദം ലോകകപ്പ് വേദിയിലും ചര്‍ച്ചയാകുകയാണ്.