നെയ്മാര്‍ പുറത്തിരുന്നിട്ടും ‘സാംബ’ തീ പാറി! കൂന്യയുടെ ഇരട്ടപ്രഹരത്തില്‍ ഹെയ്റ്റിയെ തകര്‍ത്ത് ബ്രസീലിന്റെ ആദ്യ ജയം

Published by
ജനം വെബ്‌ഡെസ്ക്

ഫിലഡല്‍ഫിയ: സൂപ്പര്‍ താരം നെയ്മാര്‍ ഇല്ലെങ്കിലും ബ്രസീലിന്റെ ആക്രമണശക്തിക്ക് കുറവില്ലെന്ന് ലോകകപ്പില്‍ വീണ്ടും തെളിഞ്ഞു. ഗ്രൂപ്പ് സിയിലെ നിര്‍ണായക പോരാട്ടത്തില്‍ ഹെയ്റ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത സെലസാവോ ടൂര്‍ണമെന്റിലെ ആദ്യ വിജയം സ്വന്തമാക്കി. ആദ്യ ഇലവനില്‍ അവസരം ലഭിച്ച മത്തേയൂസ് കൂന്യ ഇരട്ടഗോള്‍ നേടി മത്സരത്തിലെ താരമായി മാറിയപ്പോള്‍ വിനീഷ്യസ് ജൂനിയറും ഗോള്‍ പട്ടികയില്‍ ഇടംപിടിച്ചു.

മത്സരത്തിന്റെ 23-ാം മിനിറ്റില്‍ റീബൗണ്ടിലൂടെ കൂന്യയാണ് ബ്രസീലിന്റെ ഗോള്‍വേട്ടയ്‌ക്ക് തുടക്കമിട്ടത്. വെറും 13 മിനിറ്റിനുശേഷം വിനീഷ്യസിന്റെ മനോഹരമായ പാസ് സ്വീകരിച്ച താരം പ്രതിരോധനിരയെ മറികടന്ന് പായിച്ചെത്തി ശക്തമായ ഷോട്ടിലൂടെ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ലൂക്കാസ് പക്വേറ്റയുടെ കൃത്യമായ ത്രൂ ബോള്‍ വിനീഷ്യസ് വലയിലെത്തിച്ചതോടെ ബ്രസീല്‍ 3-0ന്റെ സുരക്ഷിത ലീഡിലേക്ക് കുതിച്ചു.

ആദ്യ 20 മിനിറ്റുകളില്‍ മന്ദഗതിയിലായിരുന്ന ബ്രസീല്‍ പിന്നീട് പൂര്‍ണ ആധിപത്യം പുലര്‍ത്തി മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു. മൊറോക്കോയുമായുള്ള സമനിലയ്‌ക്ക് ശേഷം ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് പരിശീലകന്‍ കാര്‍ലോ ആന്‍ചലോട്ടി ഇറങ്ങിയത്. ഇഗോര്‍ തിയാഗോയ്‌ക്ക് പകരം കൂന്യയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയ തീരുമാനം കൃത്യമായി ഫലം കണ്ടു. പരിക്കില്‍ നിന്ന് പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുക്കാത്ത നെയ്മര്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പുറത്തിരുന്നു.

ഈ വിജയത്തോടെ ബ്രസീല്‍ നാല് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. ലോകകപ്പ് ചരിത്രത്തില്‍ ആദ്യ പകുതിയില്‍ മൂന്ന് ഗോള്‍ നേടുന്ന ബ്രസീലിന്റെ തുടര്‍ച്ചയായ രണ്ടാം മത്സരമാണിത്. കൂന്യയുടെ മിന്നും പ്രകടനവും വിനീഷ്യസിന്റെ ഫോമും മുന്നോട്ടുള്ള മത്സരങ്ങളില്‍ കിരീട പ്രതീക്ഷകള്‍ക്ക് കൂടുതല്‍ കരുത്തേകുന്നതായാണ് ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്.

Share