കൊൽക്കത്ത: രാജ്യത്തെ കർഷകർക്ക് സാമ്പത്തിക പിന്തുണ നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ 23-ാം ഗഡു വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ നിന്ന് നിർവഹിച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിലും പശ്ചിമ ബംഗാൾ സർക്കാരിന്റെ സഹകരണത്തോടെയുമാണ് പരിപാടി സംഘടിപ്പിച്ചത്.
23-ാം ഗഡുവിന്റെ ഭാഗമായി രാജ്യത്തെ 9.44 കോടിയിലധികം അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 18,880 കോടി രൂപയിൽ അധികം നേരിട്ട് കൈമാറി. പശ്ചിമ ബംഗാളിൽ മാത്രം 45.35 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് 907.21 കോടി രൂപ വിതരണം ചെയ്തതോടെ, 2019 മുതൽ സംസ്ഥാനത്ത് പദ്ധതിയിലൂടെ ലഭിച്ച ആകെ തുക 15,055 കോടി രൂപ കവിഞ്ഞു.
പരിപാടിക്കിടെ ലോകത്തിലെ ഏറ്റവും വലിയ വിള ഇൻഷുറൻസ് പദ്ധതികളിലൊന്നായ പ്രധാനമന്ത്രി ഫസൽ ബീമാ യോജനയും (PMFBY), പുനഃസംഘടിപ്പിച്ച കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയും (RWBCIS) പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി ഔപചാരികമായി ആരംഭിച്ചു. സംസ്ഥാനത്തെ കർഷകർക്ക് വിളനാശത്തിൽ നിന്ന് കൂടുതൽ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
2026-27 സാമ്പത്തിക വർഷത്തിൽ ഏകദേശം 1.10 കോടി കർഷകർക്ക് 30 ലക്ഷം ഹെക്ടർ കൃഷിയിടങ്ങളിലായി ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 28,140 കോടി രൂപയുടെ ഇൻഷുറൻസ് മൂല്യമുള്ള വിളകളാണ് പദ്ധതിയുടെ പരിധിയിൽ വരിക. കർഷകരുടെ പ്രീമിയം ഭാരം കുറയ്‌ക്കുന്നതിനായി കേന്ദ്രവും സംസ്ഥാനവും ചേർന്ന് ഏകദേശം 777 കോടി രൂപയുടെ സബ്സിഡിയും നൽകും.
ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പശ്ചിമ ബംഗാളിൽ മാറ്റത്തിന്റെ പുതിയ അന്തരീക്ഷമാണ് രൂപപ്പെടുന്നതെന്ന് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ അഭിമാനം വീണ്ടെടുക്കാനുള്ള പുതിയ യാത്ര ആരംഭിച്ചുവെന്നും വികസന പദ്ധതികൾ അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പിഎം-കിസാൻ പദ്ധതിയുടെ 23-ാം ഗഡു ലഭിച്ചിട്ടുണ്ടോ എന്ന് ഗുണഭോക്താക്കൾക്ക് ഔദ്യോഗിക പോർട്ടലിലൂടെ പരിശോധിക്കാം. pmkisan.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച ശേഷം ‘Farmer’s Corner’ വിഭാഗത്തിലെ ‘Know Your Status’ ഓപ്ഷൻ തിരഞ്ഞെടുക്കുക. രജിസ്ട്രേഷൻ നമ്പറും സുരക്ഷാ കോഡും നൽകിയാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് പേയ്‌മെന്റ് നില പരിശോധിക്കാനാകും.















