കായംകുളം വലിയഴീക്കൽ ഹാർബറിൽ ഇന്ന് രാവിലെ അടുത്ത വള്ളത്തിന് വൻ തോതിൽ മത്തി ലഭിച്ചതായി മത്സ്യത്തൊഴിലാളികൾ അറിയിച്ചു. നെയ്മത്തി കൂട്ടമായി ലഭിച്ചതോടെ വല നിറഞ്ഞ് കീറി വലിയ നഷ്ടവും സംഭവിച്ചതായി തൊഴിലാളികൾ പറഞ്ഞു.
വലിയഴീക്കൽ ഹാർബറിൽ നിന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ ലൈലാൻഡ് വള്ളത്തിനാണ് കടലിൽ അപൂർവമായ നെയ്മത്തി കയറിയത്. കായംകുളം പമ്പാവാസൻ വള്ളമാണ് ഏകദേശം 10 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനത്തിന് പോയത്.
ചൂടൻ വലയും താങ്ങുവലയും ഉപയോഗിച്ചാണ് മത്സ്യം പിടിച്ചത്. ഏകദേശം 10,000 കിലോയ്‌ക്കടുത്ത് മത്തിയാണ് വലയിൽ കുടുങ്ങിയതെന്നാണ് പ്രാഥമിക വിവരം. എന്നാൽ വലയുടെ ഭാരം താങ്ങാനാവാത്തതും ശക്തമായ തിരമാലകളും കാരണം വല കീറിപ്പോയതായി തൊഴിലാളികൾ പറയുന്നു.
വല കീറിയതും വള്ളത്തിന്റെ ശേഷി കുറവും കാരണം കടലിൽ തന്നെ പകുതിയിലധികം മത്സ്യത്തെ തുറന്നു വിട്ടു വൻ തുകയ്‌ക്കുള്ള വലിയ മത്തി നഷ്ടപ്പെട്ടതായും തൊഴിലാളികൾ അറിയിച്ചു.
വർഷത്തിൽ വളരെ അപൂർവമായി മാത്രം ലഭിക്കുന്ന നെയ്മത്തി ലഭിച്ചതിന്റെ സന്തോഷത്തിനിടയിലും വല നഷ്ടപ്പെട്ടത് മത്സ്യത്തൊഴിലാളികൾക്ക് വലിയ തിരിച്ചടിയായി.















