തൃശൂർ: നഗരത്തിൽ പ്രവർത്തിച്ചിരുന്ന അനധികൃത പെൺവാണിഭ കേന്ദ്രത്തിൽ ഉണ്ടായ സംഘർഷത്തിനിടെ യുവാവ് കൊല്ലപ്പെട്ടു. ഒഡീഷ സ്വദേശി ധൻപതി നായിക് (27) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരുമടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിൽ ഇതര സംസ്ഥാനക്കാരെ മാത്രം കേന്ദ്രീകരിച്ച് വാടക വീട്ടിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ കേന്ദ്രത്തിലാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. ഒഡീഷ സ്വദേശികളാണ് ഈ കേന്ദ്രം നടത്തിവന്നതെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ 18-ാം തീയതി രാത്രി പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്കും പിന്നീട് ആക്രമണത്തിലേക്കും നീങ്ങിയത്. തർക്കത്തിനിടെ ഗുരുതരമായി പരിക്കേറ്റ ധൻപതി നായിക്കിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതികളും ഒഡീഷ സ്വദേശികളാണെന്ന് പോലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണം തുടരുകയാണ്.















