റിയോ ഡി ജനീറോ: ലോകകപ്പ് പോരാട്ടത്തിനിടെ ബ്രസീലിന് വീണ്ടും ആശങ്ക സമ്മാനിച്ച് സൂപ്പര്‍ താരം റഫീഞ്ഞയുടെ പരുക്ക്. ഹെയ്റ്റിക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ് കളംവിട്ട താരത്തിന് ഹാംസ്ട്രിംഗ് ഇഞ്ചുറിയാണെന്ന് മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇതോടെ അടുത്ത മത്സരത്തില്‍ അദ്ദേഹത്തിന്റെ സേവനം ബ്രസീലിന് ലഭിക്കില്ലെന്നത് ഉറപ്പായിരിക്കുകയാണ്.
മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലാണ് റഫീഞ്ഞ അസ്വസ്ഥത പ്രകടിപ്പിച്ച് വൈദ്യസഹായം തേടിയത്. തുടര്‍ന്ന് കളി തുടരാന്‍ കഴിയാതെ താരം മൈതാനം വിടുകയായിരുന്നു. തുടയിലെ പേശിക്കേറ്റ പരുക്കാണ് നിലവിലെ പ്രശ്‌നമെന്ന് അധികൃതര്‍ അറിയിച്ചു.
പരുക്ക് ഗുരുതരമല്ലെന്നും ടൂര്‍ണമെന്റില്‍ നിന്ന് പൂര്‍ണമായി പുറത്താകേണ്ട സാഹചര്യമില്ലെന്നുമാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ വിലയിരുത്തല്‍. എത്രയും വേഗം തിരിച്ചെത്താന്‍ പ്രത്യേക ചികിത്സയും പുനരധിവാസ പരിശീലനവും താരത്തിന് നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
എന്നിരുന്നാലും റഫീഞ്ഞ വീണ്ടും കളത്തിലിറങ്ങുന്ന തീയതി സംബന്ധിച്ച് വ്യക്തമായ സൂചനകളൊന്നും പുറത്തുവന്നിട്ടില്ല. ലോകകപ്പിന്റെ നിര്‍ണായക ഘട്ടങ്ങളിലെങ്കിലും അദ്ദേഹത്തെ തിരിച്ചെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പരിശീലകസംഘം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാലാം തവണയാണ് റഫീഞ്ഞയെ തുടയിലെ പേശിവലിവ് അലട്ടുന്നത്. ഇതേ പ്രശ്‌നത്തെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയ്‌ക്കായി നിരവധി മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു. മാര്‍ച്ചില്‍ ഫ്രാന്‍സിനെതിരായ സൗഹൃദ മത്സരത്തിലും സമാന പരിക്ക് കാരണം അദ്ദേഹം ഒരു മാസത്തിലേറെ പുറത്തിരുന്നിരുന്നു.
ഹെയ്റ്റിക്കെതിരായ മത്സരത്തില്‍ റഫീഞ്ഞയ്‌ക്ക് പകരം വിങ്ങര്‍ റയാനെയാണ് ബ്രസീല്‍ ഇറക്കിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരത്തില്‍ ബുധനാഴ്ച മയാമി ഗാര്‍ഡന്‍സില്‍ സ്‌കോട്ലന്‍ഡിനെ നേരിടാനിരിക്കെ റഫീഞ്ഞയുടെ അഭാവം ടീമിന്റെ ആക്രമണനിരയ്‌ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.
നെയ്മര്‍ തിരിച്ചെത്തുന്ന ഘട്ടത്തില്‍ റഫീഞ്ഞ പരിക്കേറ്റ് പുറത്താകുന്നത് ബ്രസീലിന്റെ പദ്ധതികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. താരത്തിന്റെ ആരോഗ്യനില അടുത്ത ദിവസങ്ങളിലെ പരിശോധനകള്‍ക്ക് ശേഷമേ കൂടുതല്‍ വ്യക്തമാകൂ.















