തിരുവനന്തപുരം: കേരള അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം (ഐഎഫ്എഫ്‌കെ) തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് മാറ്റുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സാംസ്‌കാരിക-സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. ഈ വർഷവും ഡിസംബറിൽ ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് തന്നെ നടക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
ഐഎഫ്എഫ്‌കെയുടെ വേദി മാറ്റുന്നുവെന്ന രീതിയിലുള്ള പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. “അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം ഈ വർഷവും തിരുവനന്തപുരത്ത് വെച്ചുതന്നെ നടത്താനാണ് തീരുമാനം. അതിന്റെ വേദി മാറില്ല,” എന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി കൊച്ചിയിലായിരിക്കും സ്ഥാപിക്കുകയെന്ന് മന്ത്രി അറിയിച്ചു. മലയാള സിനിമക്കും മറ്റു ഭാഷാ ചിത്രങ്ങൾക്കും ഷൂട്ടിങ് സൗകര്യങ്ങളൊരുക്കുന്ന, ദേശീയതലത്തിൽ മാതൃകയാകുന്ന വലിയ സംരംഭമായിരിക്കും ഫിലിം സിറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
ഐഎഫ്എഫ്‌കെ തിരുവനന്തപുരത്തും ഫിലിം സിറ്റി കൊച്ചിയിലുമായിരിക്കും എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് മന്ത്രി വിശദീകരിച്ചു. സിനിമയെ ഒരു വ്യവസായമായി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചിയിൽ ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നും അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് സ്ഥിരം വേദിയൊരുക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ, ഐഎഫ്എഫ്‌കെ കൊച്ചിയിലേക്ക് മാറ്റുമെന്ന തരത്തിലുള്ള ചർച്ചകൾ ശക്തമായിരുന്നു. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധവും ഉയർന്നിരുന്നു.















