കൊച്ചി: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ര്‍ത്തലാക്കാനാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാംകുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്നും, ക്ഷേമപരമായ നയങ്ങൾ രൂപീകരിക്കുക എന്നത് സർക്കാരിന്റെ നയപരമായ അധികാര പരിധിയിൽപ്പെടുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
സർക്കാരിന്റെ തെരെഞ്ഞെടുപ്പ് വാഗ്‌ദാനത്തിന്റെ ഭാഗമായാണ് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത്. കെഎസ്ആർടിസിയുടെ എല്ലാ ബസുകളിലും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യ യാത്ര അനുവദിക്കുമെന്നു വാഗ്‌ദാനമുണ്ടായിരുന്നെങ്കിലും,സർക്കാർ വാക്ക് മാറി ഓർഡിനറി സർവീസുകളിൽ മാത്രമാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.
പദ്ധതി ഭരണഘടനയുടെ സമത്വാവകാശത്തെ ലംഘിക്കുന്നുവെന്നും, ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ആനുകൂല്യം നൽകുന്നത് വിവേചനപരമാണെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. സാമ്പത്തിക മാനദണ്ഡമോ വരുമാനപരിധിയോ നിശ്ചയിക്കാതെയാണ് പദ്ധതി നടപ്പാക്കിയതെന്നും, ഇതിലൂടെ സംസ്ഥാന ഖജനാവിന് വർഷത്തിൽ നൂറുകണക്കിന് കോടി രൂപയുടെ അധികബാധ്യത ഉണ്ടാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതും ക്ഷേമപദ്ധതികൾ രൂപീകരിക്കുന്നതും സർക്കാരിന്റെ നയപരമായ തീരുമാനങ്ങളാണെന്ന് കോടതി വ്യക്തമാക്കി. സാമൂഹികമായി പിന്നാക്കമോ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്കോ സർക്കാർ പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നതിൽ നിയമവിരുദ്ധത കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
പ്രതിദിനം ഏകദേശം 2 കോടി രൂപയും വാർഷികമായി 800 കോടിയിലധികം രൂപയും പദ്ധതിക്കായി ചെലവാകുമെന്നാണ് നേരത്തെ ഉയർന്ന കണക്ക്. സാമ്പത്തിക ബാധ്യതയെച്ചൊല്ലി പ്രതിപക്ഷവും വിവിധ സംഘടനകളും വിമർശനം ഉയർത്തിയിരുന്നു.
സ്ത്രീ ശാക്തീകരണത്തിനും സുരക്ഷിതവും ചെലവുകുറഞ്ഞതുമായ പൊതുഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനുമുള്ള വലിയ ചുവടുവയ്പ്പാണ് ഈ പദ്ധതിയെന്ന് സർക്കാർ ആവർത്തിച്ചു.















