കൊച്ചി: താരസംഘടന ‘അമ്മ’യിൽ നിന്നുള്ള തന്റെ രാജിക്ക് പിന്നാലെ ഗൗരവതരമായ ആരോപണങ്ങളുമായി മുൻ പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയിലെ വരവ്-ചെലവ് കണക്കുകളിൽ “കള്ളക്കളി” നടന്നിട്ടുണ്ടെന്നും, മുൻകാല ഭരണസമിതികളുടെയും നിലവിലെ കമ്മിറ്റിയുടെയും കണക്കുകൾ ഉൾപ്പെടുത്തി ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റിംഗ് നടത്തണമെന്നും ശ്വേത ആവശ്യപ്പെട്ടു.
പലരുടെയും “കൈയ്യിലെ കളിപ്പാവയാകാൻ വിസമ്മതിച്ചതാണ് തന്റെ രാജിക്ക് കാരണം” എന്ന് വ്യക്തമാക്കിയ ശ്വേത, വ്യക്തിഹത്യയും വ്യാജ പ്രചരണങ്ങളും തുടർച്ചയായി നേരിട്ടതായും ആരോപിച്ചു. ചില സ്വാർത്ഥ താത്പര്യക്കാർ സംഘടനാ കാര്യങ്ങളിൽ ഇടപെട്ടതോടെ അന്വേഷണം മുന്നോട്ടുപോകാൻ സാധിച്ചില്ലെന്നും അവർ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ക്രൈം നന്ദകുമാർ, മാർട്ടിൻ മേനാച്ചേരി എന്നിവരെ മുൻനിർത്തി തനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടന്നുവെന്നും ശ്വേത ആരോപിക്കുന്നു. അതിനിടെ, ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടെ താൻ തിരഞ്ഞെടുപ്പ് ജയിച്ചതായും അവർ വ്യക്തമാക്കി.
മുൻ കമ്മിറ്റിയിലെ ചിലരുടെ തെറ്റായ പ്രവർത്തനങ്ങൾ ഉൾപ്പെടെ പരിശോധിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായെന്നും, മുൻകാല രണ്ട് ഭരണസമിതികളുടെയും കണക്കുകൾ സമഗ്രമായി പരിശോധിക്കണമെന്നും ശ്വേത ആവശ്യപ്പെട്ടു. “അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും വ്യക്തിഹത്യയും തുടരുകയാണ്” എന്നും അവർ പറഞ്ഞു.
താൻ ഒരു രാഷ്‌ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും, ബിജെപി അല്ല കമ്മ്യൂണിസ്റ്റ് അല്ലെന്നും ശ്വേത മേനോൻ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ (മുൻ എൽഡിഎഫ് സർക്കാരും ഉൾപ്പെടെ) ഒരു പരിപാടിയിലും താൻ പങ്കെടുത്തിട്ടില്ലെന്നും അവർ പറഞ്ഞു.
‘പിക്ച്ചർ അബിബാക്കി ഹേ.. കൂടുതൽ വെളിപ്പെടുത്തലുകൾ 26-ന് മാധ്യമങ്ങളെ കാണുമ്പോൾ ഉണ്ടാകും” എന്ന സൂചനയും ശ്വേത മേനോൻ നൽകിയതായി സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു.
തുടർച്ചയായ വ്യക്തിഹത്യയും അധിക്ഷേപങ്ങളും നേരിട്ടതിനെ തുടർന്ന് നിലപാടുള്ള സ്ത്രീ എന്ന നിലയിൽ ‘അമ്മ’യിൽ നിന്ന് രാജിവെക്കാൻ തീരുമാനിച്ചതാണെന്നും, അത് ദൗർബല്യത്തിൽ നിന്നല്ല, സ്വാഭിമാനത്തിൽ നിന്നുള്ള തീരുമാനമാണെന്നും ശ്വേത വ്യക്തമാക്കി.















