തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ മേയർ അഡ്വ. വി.വി. രാജേഷിനും ബിജെപി കൗൺസിലർമാർക്കും നേരെയുണ്ടായ ആക്രമണം സിപിഎം നേതാക്കളുടെ അറിവോടെയും ആസൂത്രണത്തോടെയും നടപ്പാക്കിയതാണെന്ന് വി. മുരളീധരൻ എംഎൽഎ. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“കായികമായി ആക്രമിച്ച് എതിരാളികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കണ്ണൂർ ശൈലിയാണ് ഇന്ന് തിരുവനന്തപുരം കോർപ്പറേഷനിൽ അരങ്ങേറിയത്. ഇത് യാദൃച്ഛികമായ സംഭവമല്ല; സിപിഎം നേതാക്കളുടെ അറിവോടെയുള്ള ആസൂത്രിത ആക്രമണമാണ്”- അദ്ദേഹം പറഞ്ഞു.
ജനാധിപത്യ സംവിധാനത്തിൽ ഒരു രാഷ്‌ട്രീയ പാർട്ടിക്കും ഭൂഷണമല്ല ഇത്തരം അക്രമരീതികൾ. ജനവിധിയെ അംഗീകരിക്കാൻ കഴിയാത്ത മനോഭാവത്തിന്റെ പ്രകടനമാണ് കോർപ്പറേഷനിൽ കണ്ടത്. മേയർക്ക് സുരക്ഷ ഉറപ്പാക്കേണ്ട പൊലീസ് സംഭവസമയത്ത് ഫലപ്രദമായി ഇടപെട്ടില്ലെന്നും ആഭ്യന്തര വകുപ്പിന് ഈ ആസൂത്രിത നീക്കം മുൻകൂട്ടി തിരിച്ചറിയാൻ എന്തുകൊണ്ട് കഴിഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പ് നിയമവും ക്രമവും പാലിപ്പിക്കുന്നതിൽ പരാജയപ്പെട്ടെന്നും, സിപിഎം ഗുണ്ടകൾക്ക് സംരക്ഷണം നൽകുന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചിരിക്കുന്നതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. സിപിഎം ആക്രമണത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ബിജെപി ഭരണസമിതിയംഗങ്ങളെ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.














