ന്യൂഡൽഹി : കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് അനുവദിച്ചിരിക്കുന്ന സൗജന്യ യാത്രാ പദ്ധതി സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. പദ്ധതിയുടെ ഭാഗമായി പ്രതിദിനം ഏകദേശം 2.5 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായാണ് മന്ത്രി വ്യക്തമാക്കിയത്.
ഓർഡിനറി സർവീസുകൾ നിലവിൽ കൂട്ടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും, അതേസമയം കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാതെ നൽകുമെന്ന് ഉറപ്പ് നൽകുന്നതായും മന്ത്രി അറിയിച്ചു. സാമ്പത്തിക സമ്മർദ്ദത്തിനിടയിലും പൊതുഗതാഗത സംവിധാനം നിലനിർത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിവാദമായ ‘നവകേരള ബസ്’ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. ബസ് ഇപ്പോൾ എവിടെയാണെന്ന് പോലും വ്യക്തമല്ലെന്നും, ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിയുടെ നിലവിലെ നിലയെക്കുറിച്ചുള്ള അനിശ്ചിതത്വം രാഷ്‌ട്രീയ ചര്‍ച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ഇതിനൊപ്പം വാഹന പരിശോധനാ മേഖലയിലെ ക്രമക്കേടുകളും മന്ത്രി ചൂണ്ടിക്കാട്ടി. പുക പരിശോധന സർട്ടിഫിക്കറ്റുകൾ വ്യാജമായി ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇതിനെതിരെ വ്യാപക പരിശോധനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ സർട്ടിഫിക്കറ്റ് നേടിയവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവർത്തനത്തിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി സമ്മതിച്ചു. പല ക്യാമറകളും ശരിയായി പ്രവർത്തിക്കുന്നില്ലെന്നും, പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നത് ഉൾപ്പെടെ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














