കോഴിക്കോട്: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് അനുവദിച്ച സൗജന്യ യാത്രാ പദ്ധതി കാരണം സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ജൂലൈ മാസം മുതൽ സർവീസ് നിർത്തിവെക്കാൻ തീരുമാനം.
ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. ഒരു ബസിന് ദിവസേന ഏകദേശം 4000 രൂപ വരെ നഷ്ടം സംഭവിക്കുന്നുവെന്നും, കടം വാങ്ങിയാണ് ഇപ്പോഴും തൊഴിലാളികളുടെ കൂലി അടയ്‌ക്കുന്നതെന്നും ബസ് ഉടമകൾ പറയുന്നു.
കോഴിക്കോട്–കുറ്റിയാടി, കോഴിക്കോട്–കുന്നമംഗലം, താമരശ്ശേരി, മുക്കം, മാവൂർ, വടകര, കൊയിലാണ്ടി തുടങ്ങിയ പ്രധാന റൂട്ടുകളിലെല്ലാം വലിയ നഷ്ടത്തിലാണ് സർവീസ് നടത്തുന്നതെന്ന് യോഗം വിലയിരുത്തി.
മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും ശ്രദ്ധയിൽ വിഷയമെത്തിച്ചിട്ടും ഇതുവരെ പരിഹാര നടപടികൾ ഉണ്ടായിട്ടില്ലെന്നും ബസ് ഉടമകൾ ആരോപിച്ചു.
സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി എം.ഇ. ഗംഗാധരൻ, ജില്ലാ ഭാരവാഹികളായ കെ.പി. മുഹമ്മദ് ഇസ്ഹാക്, അബ്ദുൽ അസീസ് മടവൂർ, കെ.എം.കെ. മോഹൻ തുടങ്ങിയവർ പങ്കെടുത്തു.














