ന്യൂഡൽഹി: വെനിസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂകമ്പങ്ങളുടെ പശ്ചാത്തലത്തിൽ അനുശോചനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തിൽ വെനിസ്വേല സർക്കാരിനും ജനങ്ങൾക്കും ഇന്ത്യയുടെ ഐക്യദാർഢ്യം അറിയിച്ച അദ്ദേഹം, ആവശ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് വ്യക്തമാക്കി.
റിക്ടർ സ്കെയിലിൽ 7.1, 7.5 തീവ്രത രേഖപ്പെടുത്തിയ തുടർച്ചയായ രണ്ട് ഭൂകമ്പങ്ങളാണ് വെനിസ്വേലയെ നടുക്കിയത്. തലസ്ഥാനമായ കരാകസ് ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. മൊറോൺ നഗരത്തെയും ഭൂകമ്പം സാരമായി ബാധിച്ചു. നൂറുകണക്കിന് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചപ്പോൾ നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വെനിസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് രാജ്യത്തെ അഭിസംബോധന ചെയ്ത് രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണെന്ന് അറിയിച്ചു.
സോഷ്യൽ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മോദി, “വെനിസ്വേലയിലെ വിനാശകരമായ ഭൂകമ്പത്തിൽ അതീവ ദുഃഖമുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ വെനിസ്വേല സർക്കാരിനും ജനങ്ങൾക്കും, പ്രത്യേകിച്ച് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും അഗാധ അനുശോചനം അറിയിക്കുന്നു” എന്ന് പറഞ്ഞു.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വെനിസ്വേലയ്‌ക്ക് സാധ്യമായ എല്ലാ സഹായവും ഇന്ത്യ നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.














