ബെംഗളൂരു: ജോലിക്കായി പോകുന്ന മാതാപിതാക്കൾ സുരക്ഷിതരെന്ന് കരുതി ഏൽപ്പിച്ചിരുന്ന ഡേ കെയറിൽ കുഞ്ഞുങ്ങൾ നേരിട്ടത് മനുഷ്യമനസാക്ഷിയെ നടുക്കുന്ന ക്രൂരത. ബെംഗളൂരുവിലെ ഒരു പ്രമുഖ ഐടി കമ്പനിയുടെ ക്യാമ്പസിനുള്ളിലെ ഡേ കെയർ കേന്ദ്രത്തിൽ രണ്ടും മൂന്നും വയസ്സുള്ള കുട്ടികളെ ജീവനക്കാർ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ കർണാടകയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
കരഞ്ഞ കുഞ്ഞുങ്ങളെ ശാന്തരാക്കാൻ എന്ന പേരിൽ ബാത്ത്റൂമിൽ പൂട്ടിയിടുക, ഫ്രണ്ട് ലോഡിങ് വാഷിംഗ് മെഷീനിനുള്ളിൽ കയറ്റിയിരുത്തുക, ടോയ്ലറ്റ് ജെറ്റ് ഉപയോഗിച്ച് വായിലേക്ക് വെള്ളം അടിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ ക്രൂരതകളാണ് പുറത്തുവന്ന വീഡിയോകളിലുള്ളത്. കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
ബെംഗളൂരുവിലെ ബ്രൂക്‌ഫീൽഡിലുള്ള ക്യാപ്ജെമിനി ക്യാമ്പസിലെ ഡേ കെയർ കേന്ദ്രത്തിലാണ് സംഭവം. ഡേ കെയറിലെ ഒരു ജീവനക്കാരൻ പകർത്തിയെന്നാണ് കരുതുന്ന നാല് വീഡിയോകൾ ശിശുക്ഷേമ ഹെൽപ്‌ലൈനിന് ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഹെൽപ്‌ലൈനിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മഞ്ജുള, വിജയലക്ഷ്മി, ഭവാനി, സിന്ധു, ബിന്ദു എന്നീ അഞ്ച് ആയമാർക്കെതിരെയാണ് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തത്. ഡേ കെയറിൽ നിന്ന് സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും മൊഴിയെടുക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.
സംഭവം പുറത്തുവന്നതോടെ ക്യാപ്ജെമിനി ഡേകെയർ കേന്ദ്രം താൽക്കാലികമായി അടച്ചുപൂട്ടി. ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയാണ് കമ്പനിയുടെ പ്രഥമ പരിഗണനയെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.















