കൊച്ചി: തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി.
സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് അംഗീകരിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്, ഹരജിയിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കി.
സംസ്ഥാന പോലീസിനെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹരജി സമർപ്പിച്ചതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ ഇതുവരെ 25 പ്രതികളെ അറസ്റ്റ് ചെയ്തതായും 44 സാക്ഷിമൊഴികൾ, ശാസ്ത്രീയ തെളിവുകൾ, മാധ്യമ ദൃശ്യങ്ങൾ എന്നിവ ശേഖരിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു.
അന്വേഷണത്തിൽ ഇന്റലിജൻസ് വീഴ്ചയുണ്ടായെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അന്വേഷണം ശരിയായ ദിശയിൽ പുരോഗമിക്കുകയാണെന്നും സംസ്ഥാന പോലീസ് ഹൈക്കോടതിയെ അറിയിച്ചു.















