തൃശൂർ: വേതനവർധനവ് ആവശ്യപ്പെട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രികളിൽ നടന്നുവരുന്ന നഴ്സുമാരുടെ സമരത്തിൽ നിർണായക വഴിത്തിരിവ്. അമല ആശുപത്രിയിലെ നഴ്സുമാർ ആശുപത്രി മാനേജ്മെന്റുമായി നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെ സമരം അവസാനിപ്പിച്ചു. അതേസമയം, വേതനവർധനവ് നടപ്പാക്കാത്ത ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്സുമാർ സമരം ശക്തമാക്കിയിട്ടുണ്ട്.
അമല ആശുപത്രിയിലെ നഴ്സുമാർക്ക് 4,000 രൂപ മുതൽ 6,000 രൂപ വരെ വേതനവർധനവ് അനുവദിക്കാൻ ധാരണയായി. സമരം അവസാനിപ്പിച്ച് ജോലിയിൽ പ്രവേശിക്കുന്ന ദിവസം മുതൽ പുതിയ വേതനവർധനവ് പ്രാബല്യത്തിൽ വരും. സമരത്തിൽ പങ്കെടുത്ത നഴ്സുമാർക്കെതിരെ അച്ചടക്കനടപടികൾ സ്വീകരിക്കില്ലെന്ന ഉറപ്പും ആശുപത്രി മാനേജ്മെന്റ് നൽകിയിട്ടുണ്ട്.
സര്‍ക്കാര്‍ തലത്തില്‍ അടുത്ത ശമ്പളപരിഷ്‌കരണം നടപ്പാക്കുമ്പോള്‍ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന നിലപാടാണ് ആശുപത്രി മാനേജ്‌മെന്റ് നേരത്തെ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ശമ്പളവര്‍ധനയില്‍ ധാരണയായത്.
ഇതിനിടെ, സമാനമായ വേതനവർധനവ് ആവശ്യപ്പെട്ട് ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്സുമാർ സമരം കൂടുതൽ ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി നഴ്സുമാർ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വേതനപരിഷ്കാരം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്നാണ് സമരസമിതി അറിയിച്ചിരിക്കുന്നത്.















