ന്യൂഡൽഹി: നർമ്മദാ നദീ പദ്ധതിയുമായി ബന്ധപ്പെട്ട് നാല് സംസ്ഥാനങ്ങൾ തമ്മിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന തർക്കത്തിന് ചരിത്രപരമായ പരിഹാരം. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വർഷങ്ങളായി പരിഹാരമില്ലാതെ കിടന്നിരുന്ന വിവിധ വിഷയങ്ങളിൽ സമവായത്തിലെത്താൻ ഇതിലൂടെ കഴിഞ്ഞതായി കേന്ദ്ര സർക്കാർ അറിയിച്ചു.
നർമ്മദാ നദീ പദ്ധതിയുടെ ഭാഗമായി അണക്കെട്ടുകളും ജലസംഭരണികളും നിർമിച്ചതിനെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം, ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകൽ, സംസ്ഥാനങ്ങൾ തമ്മിലുള്ള ഭരണപരവും സാമ്പത്തികവുമായ ബാധ്യതകൾ എന്നിവയെ ചൊല്ലിയായിരുന്നു പ്രധാന തർക്കങ്ങൾ. ഈ വിഷയങ്ങളിലെല്ലാം നാല് സംസ്ഥാനങ്ങളും ഏകാഭിപ്രായത്തിലെത്തിയതോടെയാണ് വർഷങ്ങളായുള്ള അനിശ്ചിതത്വത്തിന് വിരാമമായത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നിരവധി ഘട്ടങ്ങളിലായി നടന്ന ചർച്ചകൾക്കൊടുവിലാണ് ധാരണയായത്. അമിത് ഷായുടെ മാർഗനിർദേശത്തിലും ഏകോപനത്തിലുമാണ് നാല് സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ തർക്കങ്ങൾ പരിഹരിക്കാൻ ഏകകണ്ഠമായി സമ്മതം അറിയിച്ചത്.
കരാർ നിലവിൽ വന്നതോടെ നർമ്മദാ പദ്ധതിയുമായി ബന്ധപ്പെട്ട് മുടങ്ങിക്കിടക്കുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്കും നഷ്ടപരിഹാര വിതരണത്തിനും വേഗം കൈവരും. സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുകയും പദ്ധതിയുടെ ശേഷിക്കുന്ന വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുപോകുകയും ചെയ്യും.
സർദാർ സരോവർ അണക്കെട്ട് ഉൾപ്പെടെയുള്ള നർമ്മദാ പദ്ധതികൾ ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ജലസേചനം, കുടിവെള്ള വിതരണം, വൈദ്യുതി ഉൽപ്പാദനം എന്നിവയ്‌ക്ക് നിർണായകമാണ്. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുപ്പ്, നഷ്ടപരിഹാരം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളിൽ വർഷങ്ങളായി നിയമപരവും ഭരണപരവുമായ തർക്കങ്ങൾ നിലനിന്നിരുന്നു.
സംസ്ഥാനാന്തര ജലവിഭവ തർക്കങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന ഇടപെടലുകളുടെ ഭാഗമായാണ് ഈ ധാരണയും നിലവിൽ വന്നത്. ഇതിന് മുമ്പ് ഹിമാചൽ പ്രദേശ്–ഉത്തരാഖണ്ഡ് മേഖലകളുമായി ബന്ധപ്പെട്ട കിഷൗ അണക്കെട്ട് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനും രാജസ്ഥാൻ–ഹരിയാന ജലവിഹിത തർക്കത്തിൽ പുരോഗതി കൈവരിക്കുന്നതിനും കേന്ദ്രം നിർണായക ഇടപെടൽ നടത്തിയിരുന്നു.















