വാഷിങ്ടൺ: ഗോൾഡി ബ്രാറിനെ പിടികൂടാൻ സഹായിക്കുന്നവർത്ത് അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ 50,000 ഡോളർ (ഏകദേശം 43 ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ചു. ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ വടക്കേ അമേരിക്കൻ തലവനാണ് സതിന്ദർജീത് സിങ് അഥവാ ഗോൾഡി ബ്രാർ.
അമേരിക്ക, കാനഡ, ഇന്ത്യ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ക്രിമിനൽ ശ്രംഖലയിലെ പ്രധാനിയാണ് ഗോൾഡി ബ്രാർ. അമേരിക്കയിലെ കാലിഫോർണിയ സെൻട്രൽ ഡിസ്ട്രിക്ട് ഫെഡറൽ കോടതി 2026 ജൂലൈ 1-ന് ഗോൾഡി ബ്രാറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
അതേസമയം, ‘ഓപ്പറേഷൻ ഹാർഡ് ബോൾ’ എന്ന പേരിൽ അമേരിക്കൻ നീതിന്യായ വകുപ്പ് നടത്തിയ വ്യാപക നടപടിയുടെ ഭാഗമായി ഗോൾഡി ബ്രാറിനെയും ലോറൻസ് ബിഷ്ണോയിയെയും ഉൾപ്പെടെ 37 പേർക്കെതിരെ ഫെഡറൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
2023 ജൂൺ 18-ന് കാനഡയിൽ ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയിയും ഗോൾഡി ബ്രാറുമാണെ് കണ്ടെത്തിയിരുന്നു. സിഖ് ഗുരുദ്വാരയ്‌ക്ക് പുറത്ത് വെച്ചായിരുന്നു നിജ്ജാർ കൊല്ലപ്പെട്ടത്. ജഗ്ഗു ഭഗവാൻപുരിയ, രവീന്ദർ സിങ് ധന്ദ എന്നിവരുടെയും പേരുകൾ കുറ്റപത്രത്തിലുണ്ട്. അന്തർദേശീയ ലഹരിമരുന്ന് കടത്തും സംഘടിത കുറ്റകൃത്യ ശൃംഖലയും നിയന്ത്രിച്ചിരുന്നവരാണ് ഇവരെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ഓപ്പറേഷൻ ഹാർഡ് ബോളിന്റെ ഭാഗമായി വൻ തോതിൽ കൊക്കെയ്‌നും ആയുധങ്ങളും അമേരിക്കൻ അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തിരുന്നു.
2022-ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സോഷ്യൽ മീഡിയയിലൂടെ ഏറ്റെടുത്തത് ഗോൾഡി ബ്രാറായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഇയാൾ അന്താരാഷ്‌ട്ര തലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.















