ന്യൂഡൽഹി: സ്റ്റാൻഡ്-അപ്പ് കൊമേഡിയനും യൂട്യൂബറുമായ സമയ് റെയ്‌നയ്‌ക്ക് സുപ്രീംകോടതി മൂന്ന് ലക്ഷം രൂപ പിഴ ചുമത്തി. വികലാംഗരെയും സ്‌പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിതരായ കുട്ടികളെയും സംബന്ധിച്ച വിവാദ പരാമർശങ്ങൾ നടത്തിയ കേസിൽ കോടതി നൽകിയ നിർദേശങ്ങൾ പൂർണമായി പാലിക്കാത്തതിനെ തുടർന്നാണ് നടപടി.
SMA ബാധിത കുട്ടികളുടെ ചികിത്സാ ചെലവിനെക്കുറിച്ചും കാഴ്ചവൈകല്യമുള്ളവരെയും മറ്റ് ഭിന്നശേഷിക്കാരെയും പരിഹസിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലായിരുന്നു കേസ്. തുടർന്ന് എസ്‌എംഎ ഫൗണ്ടേഷന്റെ ഹർജി പരിഗണിച്ച സുപ്രീംകോടതി, ഭിന്നശേഷിക്കാരുടെ ജീവിതകഥകൾ പരിപാടികളിൽ ഉൾപ്പെടുത്തുകയും അവർക്കായി ഫണ്ട് ശേഖരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യാൻ നേരത്തെ നിർദേശിച്ചിരുന്നു.
എന്നാൽ, കോടതി നിർദേശങ്ങൾ പൂർണമായി നടപ്പാക്കിയില്ലെന്നും എസ്‌എംഎ ഫൗണ്ടേഷനുമായി ആവശ്യമായ ഏകോപനം നടത്തിയില്ലെന്നും കണ്ടെത്തിയ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. “ഇതെന്ത് തരത്തിലുള്ള യുവ ഐക്കണാണ്?” എന്ന ചോദ്യവും വാദത്തിനിടെ കോടതി ഉയർത്തി.
ആദ്യഘട്ടത്തിൽ 10 ലക്ഷം രൂപ പിഴ ചുമത്താനാണ് കോടതി ആലോചിച്ചിരുന്നത്. എന്നാൽ സമയ് റെയ്‌നയുടെ ഭാഗത്ത് നിന്ന് നിരുപാധികം മാപ്പപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് പിഴ മൂന്ന് ലക്ഷം രൂപയായി കുറച്ചു. പരിപാടിയിൽ പങ്കെടുത്ത മറ്റ് നാല് ഹാസ്യകലാകാരന്മാർക്കും മൂന്ന് ലക്ഷം രൂപ വീതം പിഴ ചുമത്തിയ കോടതി, അടുത്ത വാദദിവസത്തിനുമുമ്പ് നിർദേശങ്ങൾ പാലിക്കാത്ത പക്ഷം പിഴ 30 ലക്ഷം രൂപയാക്കി ഉയർത്തുമെന്നും മുന്നറിയിപ്പ് നൽകി.















