ന്യൂഡൽഹി: പാകിസ്താനിലെ ലഷ്‌കർ-ഇ-തൊയ്ബ പുതിയ തലമുറ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതായി റിപ്പോർട്ട്. ആയോധന കലകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), കടൽവഴിയുള്ള നുഴഞ്ഞുകയറ്റം എന്നിവ ഉൾപ്പെടുന്ന പ്രത്യേക പരിശീലനമാണ് ഭീകരർക്ക് നൽകുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഭീകരർ സ്വിമ്മിംഗ് പൂളിൽ പരിശീലനം നടത്തുന്നതും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരിൽ ഒരാളായ റാണ മുഹമ്മദ് അഷ്ഫാഖ് പരിശീലനത്തിന് നേതൃത്വം നൽകുന്നതായും കാണുന്നുണ്ട്.
സുരക്ഷാ ഏജൻസികളെ ഉദ്ധരിച്ച് പുറത്തുവന്ന വിവരങ്ങൾ പ്രകാരം, കടൽമാർഗം രഹസ്യമായി നുഴഞ്ഞുകയറാനും സുരക്ഷിതമായി തിരിച്ചുപോകാനുമുള്ള പരിശീലനമാണ് ഭീകരർക്ക് നൽകുന്നത്. ജലാശയങ്ങളിലൂടെ പ്രത്യേക ദൗത്യങ്ങൾ നടത്താനുള്ള പരിശീലനവും ഇതിന്റെ ഭാഗമാണെന്നാണ് സൂചന.
2008-ലെ മുംബൈ 26/11 ഭീകരാക്രമണം കടൽവഴിയുള്ള നുഴഞ്ഞുകയറ്റത്തിലൂടെയായിരുന്നു. മത്സ്യബന്ധന ബോട്ട് തട്ടിയെടുത്ത ശേഷം റബർ ബോട്ടുകളിലൂടെയാണ് അജ്മൽ കസബ് ഉൾപ്പെടെയുള്ള ഭീകരർ മുംബൈയിലെത്തിയത്. അതിനാൽ തന്നെ ഇപ്പോഴത്തെ റിപ്പോർട്ടുകൾക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് സുരക്ഷാ വിദഗ്ധരുടെ വിലയിരുത്തൽ. ചില ഭീകരർക്ക് മംഗ്ല ഡാമിൽ പരിശീലനം നൽകുന്നതായും റിപ്പോർട്ടുണ്ട്. 26/11 ആക്രമണത്തിന് മുമ്പ് കസബും മറ്റ് ഭീകരരും പരിശീലനം നടത്തിയ സ്ഥലങ്ങളിലൊന്നാണിത്.
മറ്റൊരു വീഡിയോയിൽ യുവ ഭീകരർക്ക് ജൂഡോ, കരാട്ടെ, തായ്ക്വോണ്ടോ, മറ്റ് പ്രതിരോധകലകൾ എന്നിവയിൽ പരിശീലനം നൽകുന്നതായി കാണിക്കുന്നുണ്ട്. പാകിസ്താനിലെ പാകിസ്താൻ മാർകസി മുസ്ലിം ലീഗ് (PMML) വിവിധ നഗരങ്ങളിൽ ഇത്തരം ശാരീരികവും സാങ്കേതികവുമായ പരിശീലനങ്ങൾ സംഘടിപ്പിക്കുന്നതായും റിക്രൂട്ട്മെൻറ് നടത്തുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പുതുതായി ചേർക്കുന്ന ലഷ്‌കർ ഭീകരർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകളിലും പരിശീലനം നൽകുന്നതായാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ.
എഐ പരിശീലനത്തിൽ പങ്കെടുക്കുന്നവരിൽ സ്ത്രീകളുടെ പങ്കാളിത്തവും കൂടുതലാണെന്നാണ് വിവരം. ഭാവിയിൽ കടൽവഴിയുള്ള നുഴഞ്ഞുകയറ്റം, സൈബർ ആക്രമണങ്ങൾ, സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമാക്കൽ എന്നിവയ്‌ക്കായി ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നത്.















