അറ്റ്‌ലാന്റ: 2026 ഫിഫ ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയും മുന്‍ ലോകചാംപ്യന്മാരായ ഇംഗ്ലണ്ടും ഇന്ന് നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12.30ന് അറ്റ്‌ലാന്റയിലെ മെഴ്സിഡസ്-ബെന്‍സ് സ്റ്റേഡിയത്തിലാണ് ലോകം കാത്തിരിക്കുന്ന പോരാട്ടം അരങ്ങേറുന്നത്.
ഫോക്ലാന്‍ഡ് യുദ്ധത്തിന്റെ ചരിത്രവും 1986 ലോകകപ്പില്‍ ഡീഗോ മറഡോണയുടെ വിവാദമായ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ ഗോളും ഉള്‍പ്പെടെ നിരവധി ഓര്‍മകള്‍ ഈ പോരാട്ടത്തിന് വൈകാരികമായ പശ്ചാത്തലമൊരുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ സെമിഫൈനലായാണ് മത്സരം വിലയിരുത്തപ്പെടുന്നത്.
തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനല്‍ ലക്ഷ്യമിട്ടാണ് ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന കളത്തിലിറങ്ങുന്നത്. 39-ാം വയസ്സിലും അസാധാരണ ഫോമില്‍ തുടരുന്ന മെസി ടൂര്‍ണമെന്റില്‍ ഇതുവരെ എട്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കി ടീമിന്റെ മുന്നേറ്റത്തിന് കരുത്തായി മാറിയിട്ടുണ്ട്. ഓരോ മത്സരത്തിലും നിര്‍ണായക നിമിഷങ്ങളില്‍ കളിയുടെ ഗതി മാറ്റാനുള്ള മെസിയുടെ കഴിവിലാണ് അര്‍ജന്റീനയുടെ പ്രധാന പ്രതീക്ഷ.
മറുവശത്ത്, 1966ന് ശേഷം ആദ്യമായി ലോകകപ്പ് ഫൈനലിലെത്തുകയെന്ന സ്വപ്‌നമാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുന്നത്. യുവതാരം ജൂഡ് ബെല്ലിങ്ഹാം മികച്ച ഫോമിലാണ്. പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ഇരട്ടഗോള്‍ നേടി തിളങ്ങിയ ബെല്ലിങ്ഹാം ഈ ലോകകപ്പില്‍ ആറ് ഗോളുകള്‍ നേടിയിട്ടുണ്ട്. ക്യാപ്റ്റന്‍ ഹാരി കെയ്‌നും ആറ് ഗോളുകളുമായി ആക്രമണനിരയ്‌ക്ക് കരുത്ത് പകരുന്നു.
എന്നാല്‍ ഇംഗ്ലണ്ടിന് ചില തിരിച്ചടികളുമുണ്ട്. മധ്യനിരയിലെ പ്രധാന താരം ഡെക്ലന്‍ റൈസിന്റെ പരിക്കും പ്രതിരോധ താരം ജാറെല്‍ ക്വാന്‍സയുടെ സസ്പെന്‍ഷനും പരിശീലകന്‍ തോമസ് ടൂഹലിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ലാറ്റിന്‍ അമേരിക്കയുടെ ഫുട്‌ബോള്‍ പാരമ്പര്യവും യൂറോപ്യന്‍ ശക്തിയുടെ കരുത്തും ഏറ്റുമുട്ടുന്ന ഈ സെമിയില്‍ ജയിക്കുന്ന ടീം ഫൈനലില്‍ സ്പെയിനിനെ നേരിടും. മെസിയുടെ അനുഭവസമ്പത്താണോ ബെല്ലിങ്ഹാമിന്റെ യുവത്വവീര്യമാണോ വിജയിക്കുക എന്നറിയാന്‍ ലോക ഫുട്‌ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.















