ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആലപ്പുഴയിലെ വലിയചുടുകാട്ടിൽ സ്മാരകം നിർമിക്കാനുള്ള തീരുമാനത്തിനെതിരെ പുതിയ പ്രതിഷേധം. പുന്നപ്ര-വയലാർ സമരസേനാനിയും സിപിഐഎം മുതിർന്ന നേതാവുമായിരുന്ന പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം, രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന ഭൂമിയിൽ ഒരാൾക്കായി സ്മൃതി മണ്ഡപം പണിയുന്നത് ചരിത്രനിഷേധമാണെന്ന് ആരോപിച്ച് സിപിഐഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് കത്തയച്ചു.
പുന്നപ്ര-വയലാർ സമരത്തിൽ ജീവത്യാഗം ചെയ്ത നിരവധി രക്തസാക്ഷികൾക്ക് പോലും ഇന്നുവരെ അവിടെ പ്രത്യേക സ്മാരകമില്ലെന്നും, അത്തരമൊരു സ്ഥലത്ത് വി.എസിന് മാത്രം സ്മാരകം ഉയർത്തുന്നത് ശരിയല്ലെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. അങ്ങനെ സംഭവിച്ചാൽ വലിയചുടുകാട് വി.എസിന്റെ സ്മാരക കേന്ദ്രമായി മാത്രം മാറുമെന്ന ആശങ്കയും അവർ പങ്കുവെക്കുന്നു.
1946-ലെ പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതിപ്പട്ടികയും കത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ആ കേസിൽ പി.കെ. ചന്ദ്രാനന്ദൻ പത്താം പ്രതിയായിരുന്നുവെന്നും, വി.എസ്. അച്യുതാനന്ദന്റെ പേര് പ്രതിപ്പട്ടികയിൽ ഇല്ലായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ വാദം.
ഈ വിഷയത്തിൽ നേരത്തേ തന്നെ സിപിഐയും എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. വിവാദം ശക്തമായ സാഹചര്യത്തിൽ പ്രതികരിച്ച സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, വലിയചുടുകാട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിപിഐയും സിപിഐഎമ്മും ചേർന്നാണ് തീരുമാനിക്കുന്നതെന്നും, ഇക്കാര്യത്തിൽ രണ്ട് പാർട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങൾ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി.
അതേസമയം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വി.എസിന് സ്മാരകം വേണമെന്ന ആശയത്തെ പാർട്ടി എതിർക്കുന്നില്ലെന്നും, ടി.വി. തോമസിനും അവിടെ സ്മാരകം വേണമെന്ന നിലപാടാണ് സിപിഐക്കുള്ളതെന്നും പറഞ്ഞു. വിഷയത്തിൽ സിപിഐ-സിപിഐഎം ബന്ധത്തിൽ ഭിന്നതയില്ലെന്നും, ചർച്ചയിലൂടെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















