കൊച്ചി: തമിഴ് സൂപ്പർതാരം വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ‘ജന നായകൻ’ റിലീസിനൊരുങ്ങുന്നു. ജൂലൈ 23-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ ആദ്യ പ്രദർശനം രാവിലെ 6 മണിക്ക് ആരംഭിക്കും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ജൂലൈ 18 ശനിയാഴ്ച വൈകിട്ട് 6.01 മുതൽ ആരംഭിക്കുമെന്ന് വിതരണക്കാർ അറിയിച്ചു.
സജീവ രാഷ്‌ട്രീയത്തിലേക്ക് കടക്കുന്നതിനാൽ അഭിനയജീവിതത്തിന് വിരാമമിടുമെന്ന് വിജയ് പ്രഖ്യാപിച്ചതോടെ, ‘ജന നായകൻ’ അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ അവസാന ചിത്രമായി ശ്രദ്ധ നേടുകയാണ്. അതിനാൽ തന്നെ ചിത്രം വൻ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണൻ നിർമ്മിക്കുന്നു. കേരളത്തിൽ എസ്.എസ്.ആർ എന്റർടൈൻമെന്റ് ട്രാവൻകൂർ, മലബാർ മേഖലകളിലും ഐ.എം.പി ഫിലിംസ് കൊച്ചി മേഖലയിലും ചിത്രം വിതരണം ചെയ്യും.
ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. സത്യൻ സൂര്യൻ ഛായാഗ്രഹണവും അനിൽ അരശ് ആക്ഷനും ഒരുക്കുന്ന ചിത്രത്തിന്റെ മറ്റ് സാങ്കേതിക പ്രവർത്തകരും ശ്രദ്ധേയരാണ്.
ആദ്യം 2026 പൊങ്കൽ റിലീസായി പ്രഖ്യാപിച്ചിരുന്ന ചിത്രം സെൻസർ നടപടികൾ നീണ്ടതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിർദേശിച്ച മാറ്റങ്ങൾ വരുത്തിയ ശേഷമാണ് ചിത്രത്തിന് ‘A’ സർട്ടിഫിക്കറ്റ് ലഭിച്ചത്. കുട്ടികൾക്കെതിരായ അതിക്രമ രംഗങ്ങളും ചില പ്രയോഗങ്ങളും പേരുകളും സംബന്ധിച്ച മാറ്റങ്ങളാണ് പ്രധാനമായും വരുത്തിയത്.














