തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ 2025-ല്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളും 2019-ലെ സ്വര്‍ണക്കൊള്ളക്കേസിനൊപ്പം ചേര്‍ത്ത് അന്വേഷിക്കുമെന്ന് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.). ഇതുമായി ബന്ധപ്പെട്ട് പുതിയ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യില്ലെന്നും നിലവിലെ കേസിന്റെ ഭാഗമായാണ് അന്വേഷണം തുടരുകയെന്നും എസ്.ഐ.ടി. വ്യക്തമാക്കി.
ദേശീയ ലാബില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെ കൊള്ളയടിക്കപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ അളവ് കണ്ടെത്തിയിട്ടുണ്ടെന്നും കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.
ശാസ്ത്രീയ പരിശോധനാഫലം ലഭിച്ച സാഹചര്യത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് അനാവശ്യമായി വൈകിക്കരുതെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം പൂര്‍ത്തിയായെന്നും 30 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും എസ്.ഐ.ടി. അറിയിച്ചത്. കേസ് സെപ്റ്റംബര്‍ മൂന്നിലേക്ക് മാറ്റി.
ജംഷേദ്പുരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് ഈ മാസം ആറിനാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. ചെമ്പില്‍ നിന്ന് സ്വര്‍ണം വേര്‍തിരിക്കാന്‍ ഉപയോഗിച്ച രാസലായനിയെക്കുറിച്ച് വിശദമായ പരിശോധന നടത്തിയ എസ്.ഐ.ടി., ലാബിലെ ശാസ്ത്രജ്ഞരില്‍ നിന്ന് മൂന്ന് ദിവസം മൊഴിയെടുത്തതായും കോടതിയെ അറിയിച്ചു.
വിജയ് മല്യയും സ്മാര്‍ട്ട് ക്രിയേഷന്‍സും സ്വര്‍ണം പൂശിയ സമയത്ത് ഓരോ പാളിയിലും ഉണ്ടായിരുന്ന സ്വര്‍ണത്തിന്റെ അളവും പിന്നീട് നഷ്ടമായ സ്വര്‍ണത്തിന്റെ കണക്കും പരിശോധനയിലൂടെ വ്യക്തമായതായി അന്വേഷണസംഘം വ്യക്തമാക്കി.
ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട ആദ്യ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. 2025-ല്‍ പി.എസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് പാളികള്‍ വീണ്ടും അഴിച്ചുമാറ്റി സ്വര്‍ണം പൂശിയ സംഭവവും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് അന്നത്തെ ദേവസ്വം ബോര്‍ഡ് ഭാരവാഹികളടക്കം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും വരും ദിവസങ്ങളില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണം കടക്കാനിടയുണ്ടെന്നും അന്വേഷണവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് 54 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.















