ന്യൂഡൽഹി: ‘കോക്രോച്ച് ജനത പാർട്ടി’ (Cockroach Janata Party – CJP) സംഘടിപ്പിച്ച ‘സംസദ് ചലോ’ മാർച്ചിനിടെ ഡൽഹി പൊലീസ് അമിത ബലപ്രയോഗം നടത്തിയെന്നാരോപിച്ചുള്ള പൊതുതാൽപര്യ ഹർജി (PIL) അടിയന്തരമായി പരിഗണിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.
ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കാരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുന്നിലാണ് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ, “ഇതിലേക്കൊന്നും കോടതിയെ വലിച്ചിഴയ്‌ക്കരുത്. ഹർജി നാളെ പരിഗണിക്കും” എന്ന വാക്കുകളോടെ ബെഞ്ച് അടിയന്തര ലിസ്റ്റിംഗ് നിരസിച്ചു.
അതേസമയം, ‘സംസദ് ചലോ’ മാർച്ചിനിടെ ഉണ്ടായ അക്രമം, കല്ലേറ്, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു. കണോട്ട് പ്ലേസ്, പാർലമെന്റ് സ്ട്രീറ്റ് ഉൾപ്പെടെയുള്ള പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവസ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് വീഡിയോ തെളിവുകളും പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.















