നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയും അനുബന്ധ വിഷയങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്രം വ്യക്തമാക്കി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആരോപിച്ചത്.

ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ, നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷവും രാഹുൽ ഗാന്ധി പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് മുൻ നിലപാടിൽ നിന്ന് പിന്മാറിയെന്നും അദ്ദേഹം ആരോപിച്ചു.

ഇതിന് മുമ്പ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുടെ നേതൃത്വത്തിൽ ലോക് കല്യാൺ മാർഗിന് സമീപം നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധ സ്ഥലത്തെത്തിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും, അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടികൾ പുരോഗമിക്കുകയാണെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

അതേസമയം, പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.

Share