ബർലിൻ: ജർമനിയുടെ തലസ്ഥാനമായ ബർലിനിൽ ക്രിസ്റ്റഫർ സ്ട്രീറ്റ് ഡേ (CSD) പരേഡിനിടെ നടന്ന വാഹനാക്രമണം ഇസ്‌ലാമിസ്റ്റ് ഭീകരാക്രമണമാണെന്ന് ജർമൻ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിന്റ് സ്ഥിരീകരിച്ചു. സംഭവസ്ഥലം സന്ദർശിച്ച ശേഷമാണ് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
ജൂലൈ 25-ന് പ്രാദേശിക സമയം രാത്രി ഏകദേശം 10 മണിയോടെയാണ് ഭീകരാക്രണമ ആക്രണമുണ്ടായത്. ആക്രമണത്തിൽ പരുക്കേറ്റവരുടെ എണ്ണം 29 ആയി ഉയർന്നു. ഇതിൽ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. സംഭവത്തിൽ പ്രതിയായ അബ്ദുൽ ബലൂട്ട് (21) ഡെലിവറി വാൻ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയ ശേഷം കൊടുവാൾ ഉപയോഗിച്ച് ആളുകളെ ആക്രമിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഭീകരാക്രമണം നടന്ന് മണിക്കൂറുകൾക്കകം അബ്ദുൽ ബലൂട്ടനെ കമാൻഡോ സംഘം വധിച്ചിരുന്നു.
2005ൽ ജർമനിയിൽ ജനിച്ച ലബനൻ വംശജനായ പ്രതിക്ക് നേരത്തെ ഒരു വർഷവും 10 മാസവും തടവുശിക്ഷ വിധിച്ചിരുന്നെങ്കിലും അത് സസ്പെൻഡ് ചെയ്ത് പ്രൊബേഷനിൽ വിട്ടിരുന്നു. ഈ തീരുമാനത്തിനെതിരെ ജനറൽ പ്രോസിക്യൂട്ടർ ഓഫീസ് അപ്പീൽ നൽകിയിരുന്നുവെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പ്രതി വിദേശത്ത് ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേരാൻ ശ്രമിച്ചതും ജർമനിയിൽ അക്രമം ആസൂത്രണം ചെയ്തെന്ന സംശയത്തിലും നേരത്തെ അന്വേഷണവിധേയനായിരുന്നുവെന്നാണ് വിവരം.
ആക്രമണത്തിന് പിന്നാലെ ബർലിൻ നഗരത്തിലെ ഔദ്യോഗിക കെട്ടിടങ്ങളിൽ പതാകകൾ പകുതി താഴ്‌ത്തിക്കെട്ടാൻ മേയർ കൈ വെഗ്നർ നിർദേശം നൽകി. നഗരത്തിന്റെ സഹിഷ്ണുതയ്‌ക്കും ജനാധിപത്യ മൂല്യങ്ങൾക്കും നേരെയുള്ള ആക്രമണമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. കൊല്ലപ്പെട്ടയാളെ അനുസ്മരിച്ചും പരുക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സെന്റ് മേരീസ് പള്ളിയിൽ പ്രത്യേക പ്രാർഥനാ ചടങ്ങുകൾ നടന്നു. തുടർന്ന് ബ്രാൻഡൻബുർഗ് ഗേറ്റിലേക്ക് അനുസ്മരണ പ്രകടനവും സംഘടിപ്പിച്ചു. ആക്രമണത്തിൽ ഇരയായവർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ നിയമ-സാമ്പത്തിക സഹായങ്ങൾ ഉറപ്പാക്കുമെന്ന് വിക്ടിംസ് കമ്മീഷണർ റോളണ്ട് വെബർയും നീതിന്യായ മന്ത്രി സ്റ്റെഫാനി ഹ്യൂബിഗും അറിയിച്ചു.















