കൊലപാതകം മുതൽ പോക്‌സോ വരെ ഗുരുതര കേസുകളിലെ പ്രതികൾ; ജന്തർമന്തർ വിദ്യാർത്ഥി പ്രതിഷേധത്തിൽ 2,873 ക്രിമിനൽ പശ്ചാത്തലമുള്ളവർ; 989 പേർ ക്രിമിനൽ കേസുകളിലെ പ്രതികൾ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷയെ ചൊല്ലി പാറ്റപ്പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർമന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് ദൽഹി പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ശ്രദ്ധേയമായ കണ്ടെത്തൽ. പ്രതിഷേധത്തിൽ പങ്കെടുത്ത ആൾക്കൂട്ടത്തിൽ നിന്ന് ക്രിമിനൽ പശ്ചാത്തലമുള്ള 2,873 പുരുഷന്മാരെ തിരിച്ചറിഞ്ഞതായി ദൽഹി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ അന്വേഷണം ഇപ്പോഴും പുരോഗമിക്കുന്നതിനാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് പ്രതിഷേധ സ്ഥലത്തെ ആളുകളെ തിരിച്ചറിഞ്ഞതെന്നാണ് പോലീസ് വൃത്തങ്ങളുടെ വിശദീകരണം. തിരിച്ചറിഞ്ഞ 2,873 പേരിൽ 989 പേർ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

ദൽഹി പോലീസ് വൃത്തങ്ങൾ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതായി കണ്ടെത്തിയവരിൽ 101 പേർ കൊലപാതക കേസുകളിലും, 62 പേർ കൊലപാതകശ്രമ കേസുകളിലും, 284 പേർ കവർച്ചയോ കൊള്ളയോ സംബന്ധിച്ച കേസുകളിലും, 61 പേർ ബലാത്സംഗ കേസുകളിലും, 6 പേർ പോക്‌സോ നിയമപ്രകാരമുള്ള കേസുകളിലും, 25 പേർ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിലും, 229 പേർ ആയുധ നിയമവുമായി ബന്ധപ്പെട്ട കേസുകളിലും, 135 പേർ പിടിച്ചുപറി കേസുകളിലും, 19 പേർ തട്ടിക്കൊണ്ടുപോകൽ കേസുകളിലും, 67 പേർ എൻഡിപിഎസ് ഉൾപ്പെടെയുള്ള ലഹരിമരുന്ന് കേസുകളിലും ഉൾപ്പെട്ടവരാണെന്നാണ് അവകാശവാദം.

കൊലപാതക കേസുകളിൽ ഉൾപ്പെട്ടതായി കണ്ടെത്തിയ 101 പേരിൽ 42 പേർ രണ്ടോ അതിലധികമോ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും, 12 പേർ പത്തോ അതിലധികമോ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു.

പ്രതിഷേധ സ്ഥലത്ത് ഇത്തരം കുറ്റപശ്ചാത്തലമുള്ള ചിലർ ഒന്നിലധികം തവണ എത്തിയതായും ഗുരുതര കേസുകളിൽ പ്രതികളായ ഇവർക്കെതിരെ മുമ്പേ തന്നെ നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അവകാശപ്പെടുന്നു.

ലഭ്യമായ വിവരങ്ങൾ പ്രകാരം ജന്തർമന്തർ പ്രതിഷേധത്തിൽ തിരിച്ചറിഞ്ഞ കേസുകളിലെ പ്രതികളുടെ എണ്ണം ഇപ്രകാരമാണ്: കൊലപാതകം – 101, രണ്ടോ അതിലധികമോ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ – 234, കൊലപാതകശ്രമം – 62, കൊള്ള/കവർച്ച – 284, ബലാത്സംഗം – 61, സ്ത്രീപീഡനം – 25, ലഹരിമരുന്ന് (എൻഡിപിഎസ്) കേസുകൾ – 67.

ഇത്തരം കുറ്റപശ്ചാത്തലമുള്ളവർ ജന്തർമന്തറിൽ മാത്രമല്ല, വിവിധ പ്രതിഷേധ വേദികളിലും പരിസരങ്ങളിലും പതിവായി എത്താറുണ്ടെന്നാണ് ദൽഹി പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പിന്നീട് പുറത്തുവിടുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Share