ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി നിശ്ചയിച്ച പ്രകാരം ആഗസ്റ്റ് 22ന് തന്നെ നടത്താൻ എൻടിബിആർ സൊസൈറ്റി യോഗം തീരുമാനിച്ചു. വള്ളംകളിയുടെ തീയതി മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും, മുൻനിശ്ചയിച്ച തീയതിയിൽ തന്നെ മത്സരം നടത്താനാണ് അന്തിമ തീരുമാനം.
മാസങ്ങൾക്കുമുമ്പ് കമ്മിറ്റി ആഗസ്റ്റ് 22 തീയതി നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതോടെ തീയതി പുനഃപരിശോധിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
എന്നാൽ, ക്ലബ്ബുകൾ ഇതിനകം തന്നെ നിശ്ചയിച്ച തീയതി അടിസ്ഥാനമാക്കി മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്നും ഇനി തീയതി മാറ്റുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് മുൻ തീരുമാനത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സൊസൈറ്റി വിലയിരുത്തിയത്.
സാധാരണയായി എല്ലാ വർഷവും ആഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്‌റു ട്രോഫി വള്ളംകളി സംഘടിപ്പിക്കുന്നത്. രാജ്യാന്തര ടൂറിസം കലണ്ടറുകളിൽ ഇടം നേടിയ പ്രധാന കായിക-ടൂറിസം മേളയായതിനാൽ തീയതിയിൽ മാറ്റം വരുത്തുന്നത് അപൂർവമാണ്.
2018, 2019, 2024 വർഷങ്ങളിൽ പ്രളയം ഉൾപ്പെടെയുള്ള അസാധാരണ സാഹചര്യങ്ങൾ മൂലമാണ് പതിവ് തീയതിയിൽ നിന്ന് വള്ളംകളി മാറ്റേണ്ടി വന്നത്. ഇത്തവണ നിശ്ചയിച്ച പ്രകാരം തന്നെ മത്സരം നടത്താനാണ് സംഘാടകരുടെ തീരുമാനം.















