ന്യൂഡൽഹി: ജന്ദർ മന്ദറിൽ ജൂലൈ 20 മുതൽ 25 വരെ നടന്ന ‘ചലോ സൻസദ്’ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് അന്വേഷണം ശക്തമാക്കി. പ്രതിഷേധ സ്ഥലത്തും പരിസരങ്ങളിലുമായി സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ, വീഡിയോ ഫൂട്ടേജുകൾ, ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം (FRS) എന്നിവയുടെ സഹായത്തോടെ 2,873 പേരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇവരിൽ 989 പേർക്കെതിരെ ഗുരുതര ക്രിമിനൽ കേസുകളുള്ളതായി കണ്ടെത്തിയെന്നും ഇവരുടെ അക്രമസംഭവങ്ങളിലെ പങ്ക് വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
കൊലക്കേസ്, കൊലപാതകശ്രമം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം, പോക്സോ, മയക്കുമരുന്ന്, ആയുധ നിയമലംഘനം തുടങ്ങി വിവിധ ഗുരുതര കേസുകളിൽ പ്രതികളായവരും കൂട്ടത്തിലുണ്ട്. നൂറിലധികം കൊലക്കേസ് പ്രതികളും ഈ പട്ടികയിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രതിഷേധത്തിനിടെ പൊലീസ് വാഹനങ്ങൾ തകർക്കൽ, സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ സംഭവങ്ങളിൽ ഇവർക്ക് പങ്കുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇതിനായി ആയിരക്കണക്കിന് സിസിടിവി ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകളും വിശകലനം ചെയ്യുകയാണ്.
ജന്തർ മന്തറിന്റെ പ്രധാന കവാടങ്ങളിൽ നാല് ഫേഷ്യൽ റെക്കഗ്നിഷൻ യൂണിറ്റുകളാണ് ഡൽഹി പൊലീസ് വിന്യസിച്ചിരുന്നത്. പൊലീസിന്റെ ക്രിമിനൽ ഡാറ്റാബേസിലുള്ള വിവരങ്ങളുമായി മുഖച്ഛായകൾ താരതമ്യം ചെയ്താണ് തിരിച്ചറിയൽ നടത്തിയത്.
അതേസമയം, പ്രതിഷേധക്കാരുടെ മുഖം സ്കാൻ ചെയ്ത് വിവരശേഖരണം നടത്തിയത് സ്വകാര്യതയുടെ അവകാശത്തിന് വിരുദ്ധമാണെന്ന വാദവുമായി പതിവു പോലെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ തുടർനിയമനടപടികൾ സ്വീകരിക്കുകയുള്ളുവെന്നും ഡൽഹി പൊലീസ് അറിയിച്ചു.















