എതിരാളി കളിക്കളത്തിലേക്ക് മടങ്ങുംവരെ വിലക്ക്; ബ്രസീല്‍ താരം വിക്ടര്‍ ഗബ്രിയേല്‍ അപൂര്‍വ ശിക്ഷാ വിധി

Published by
ജനം വെബ്‌ഡെസ്ക്

റിയോ ഡി ജനീറോ: ബ്രസീലിയന്‍ സീരി എ ലീഗില്‍ എതിരാളിക്ക് ഗുരുതര പരിക്കേല്‍പ്പിച്ച ഫൗളിന് പിന്നാലെ ഫുട്‌ബോള്‍ ലോകത്ത് അപൂര്‍വമായ ശിക്ഷ നേരിട്ട് ഇന്റര്‍നാഷണല്‍ ക്ലബ് താരം വിക്ടര്‍ ഗബ്രിയേല്‍. ക്രൂസെയ്റോ താരം ഗബ്രിയേല്‍ പെക്കിനെ അപകടകരമായി ഫൗള്‍ ചെയ്ത സംഭവത്തില്‍, പരിക്കേറ്റ താരം പൂര്‍ണമായി സുഖം പ്രാപിച്ച് പരിശീലനത്തിലേക്ക് മടങ്ങിവരുന്നതുവരെ വിക്ടര്‍ ഗബ്രിയേലിന് കളിക്കാന്‍ വിലക്കേര്‍പ്പെടുത്തി.

ജൂലൈ 22ന് നടന്ന ഇന്റര്‍നാഷണല്‍-ക്രൂസെയ്റോ ലീഗ് മത്സരത്തിനിടെയായിരുന്നു വിവാദത്തിന് വഴിവെച്ച സംഭവം. മത്സരത്തിനിടെ വിക്ടര്‍ ഗബ്രിയേല്‍ നടത്തിയ ടാക്കിളില്‍ ഗബ്രിയേല്‍ പെക്കിന്റെ ഇടത് കാലിന് ഗുരുതരമായി പരിക്കേറ്റു. ആദ്യം റഫറി കളി തുടരാന്‍ അനുവദിച്ചെങ്കിലും താരത്തിന്റെ കാലില്‍ നിന്ന് രക്തം വാര്‍ന്നതോടെ മത്സരം നിര്‍ത്തിവയ്‌ക്കുകയും പിന്നീട് ചുവപ്പ് കാര്‍ഡ് കാട്ടി വിക്ടര്‍ ഗബ്രിയേലിനെ പുറത്താക്കുകയും ചെയ്തു. പരിശോധനയില്‍ പെക്കിന്റെ കാലിലെ അസ്ഥി ഒടിഞ്ഞതായി കണ്ടെത്തി.

സംഭവം പിന്നീട് ബ്രസീലിലെ കായിക അച്ചടക്കവുമായി ബന്ധപ്പെട്ട പരമോന്നത സ്വതന്ത്ര സ്ഥാപനമായ സുപ്പീരിയര്‍ കോടതി ഓഫ് സ്പോര്‍ട്സ് ജസ്റ്റിസ് പരിഗണിച്ചു. സംഭവത്തിന്റെ ഗുരുതരം വിലയിരുത്തിയ കോടതി, സാധാരണ മത്സരവിലക്കോ പിഴയോ മതിയാകില്ലെന്ന് നിരീക്ഷിച്ചാണ് അപൂര്‍വമായ ശിക്ഷ പ്രഖ്യാപിച്ചത്. കോടതിയുടെ ഉത്തരവ് പ്രകാരം പരിക്കേറ്റ ഗബ്രിയേല്‍ പെക്ക് പരിശീലനത്തിലേക്ക് മടങ്ങിവരുന്നതുവരെ വിക്ടര്‍ ഗബ്രിയേലിന് കളിക്കാനാവില്ല.

എന്നാല്‍ ഈ വിലക്കിന്റെ പരമാവധി കാലാവധി ആറ് മാസമായിരിക്കും. അതിനുമുമ്പ് പെക്ക് സുഖം പ്രാപിച്ചാല്‍ വിലക്ക് സ്വമേധയാ അവസാനിക്കും. വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള അവസരവും താരത്തിനുണ്ട്. വിചാരണയ്‌ക്കിടെ വിക്ടര്‍ ഗബ്രിയേല്‍ തന്റെ ഭാഗത്ത് ദുരുദ്ദേശ്യമൊന്നുമില്ലായിരുന്നുവെന്നും സംഭവം തീര്‍ത്തും നിര്‍ഭാഗ്യകരമായിരുന്നുവെന്നും കോടതിയെ അറിയിച്ചു. പരിക്കേറ്റ താരത്തോട് മാപ്പ് പറഞ്ഞതായും സഹായം വാഗ്ദാനം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വിചാരണയ്‌ക്കിടെ മറ്റൊരു വിവാദവും ഉയര്‍ന്നു. താരത്തിന്റെ പ്രതിരോധത്തിനായി ഇന്റര്‍നാഷണല്‍ ക്ലബ് സമര്‍പ്പിച്ച വീഡിയോ അസിസ്റ്റന്റ് റഫറി ഓഡിയോ ഔദ്യോഗിക റെക്കോര്‍ഡല്ലെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ശബ്ദരേഖയാണെന്നും പിന്നീട് ക്ലബ് കോടതിയില്‍ സമ്മതിക്കേണ്ടിവന്നു. ബ്രസീലിയന്‍ കോഡ് ഓഫ് സ്പോര്‍ട്സ് ജസ്റ്റിസിലെ ആര്‍ട്ടിക്കിള്‍ 254 പ്രകാരമാണ് നടപടി.

ഗുരുതര പരിക്കുണ്ടാക്കുന്ന സാഹചര്യങ്ങളില്‍ ഇരയായ താരത്തിന്റെ സുഖം പ്രാപിക്കുന്ന കാലയളവിന് ആനുപാതികമായി കുറ്റക്കാരന്റെ സസ്‌പെന്‍ഷന്‍ നിശ്ചയിക്കാന്‍ നിയമം അനുവദിക്കുന്ന പ്രത്യേക വ്യവസ്ഥയാണ് കോടതി ഈ കേസില്‍ പ്രയോഗിച്ചത്. എന്നാല്‍ ശിക്ഷയുടെ കാര്യത്തില്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായവും ഉണ്ടായിരുന്നു. ഒരു വിധികര്‍ത്താവ് ആറു മത്സരങ്ങളുടെ സാധാരണ വിലക്ക് മതിയെന്ന നിലപാട് സ്വീകരിച്ചെങ്കിലും ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ കടുത്ത ശിക്ഷയാണ് അന്തിമമായി നിലവില്‍ വന്നത്.

Share