കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഉസൈർ ബലോച്ചിന്റെ സഹോദരൻ സുബൈർ ബലോച്ചിന് നേരെ അജ്ഞാതരുടെ വെടിവെപ്പ്. ലിയാരി മേഖലയിലെ സ്വന്തം വീടിന് മുന്നിൽ ഇരിക്കുകയായിരുന്ന 40-കാരനായ സുബൈറിന് നെഞ്ചിലും വയറിലും വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കറാച്ചിയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സമീപത്തുണ്ടായിരുന്ന രണ്ട് പേർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ടാണ് ആക്രമണം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ രണ്ട് അക്രമികൾ മോട്ടോർസൈക്കിളിൽ എത്തി സുബൈറിന് നേരെ വെടിയുതിർക്കുകയായിരുന്നു. സമീപത്തെ കടയുടമ തിരിച്ചുവെടിവെച്ചതോടെ അക്രമികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ ആക്രമണത്തിന് പിന്നാലെ ലിയാരിയിൽ വീണ്ടും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷം പൊട്ടിപ്പുറപ്പെടുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അമേരിക്ക–ഇറാൻ സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഇറാനും ദുബായിയും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കടന്നിരുന്ന നിരവധി ഗുണ്ടകൾ ലിയാരിയിലേക്ക് മടങ്ങിയെത്തിയതായും റിപ്പോർട്ടുകളുണ്ട്.
ആരാണ് ഉസൈർ ബലോച്ച്?
പാകിസ്താനിലെ ഏറ്റവും കുപ്രസിദ്ധരായ ഗുണ്ടാ നേതാക്കളിലൊരാളാണ് ഉസൈർ ബലോച്ച്. നിരോധിത സംഘടനയായ പീപ്പിൾസ് അമൻ കമ്മിറ്റി (PAC)യുടെ മുൻ തലവനായിരുന്നു ഇയാൾ. 2009-ൽ ഗുണ്ടാനേതാവ് റഹ്മാൻ ഡകൈത്ത് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനു പിന്നാലെ ലിയാരിയിലെ അധോലോകത്തിന്റെ നിയന്ത്രണം ഉസൈർ ഏറ്റെടുക്കുകയായിരുന്നു.
കൊലപാതകം, കൊലപാതകശ്രമം, പിരിവ്, ആയുധക്കടത്ത്, പൊലീസ്-റേഞ്ചേഴ്‌സ് ആക്രമണം, വിദേശ രഹസ്യാന്വേഷണ ഏജൻസികൾക്കായി ചാരവൃത്തി തുടങ്ങിയവ ഉൾപ്പെടെ നൂറിലധികം കേസുകളാണ് ഉസൈർ ബലോച്ചിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2016 ജനുവരി 30-ന് പാകിസ്താൻ റേഞ്ചേഴ്‌സ് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് ചാരവൃത്തി കേസിൽ 2020-ൽ പാക് കോടതി 12 വർഷത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു.















