ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യ പരാമര്‍ശം നടത്തിയെന്ന കേസില്‍ ആരോപണവിധേയയായ നോയിഡ സ്വദേശിനി റുചിക സിങ് കൈകൂപ്പി മാപ്പപേക്ഷിച്ച് രംഗത്ത്. തലകുനിച്ചുനിന്ന് പുറത്തിറക്കിയ വീഡിയോയിലാണ് രാജ്യത്തോടും പ്രധാനമന്ത്രിയോടും ക്ഷമ ചോദിച്ചത്. തനിക്ക് 15 വയസാണെന്നും, പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നവരുടെ സ്വാധീനത്തിലാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും റുചിക അവകാശപ്പെട്ടു.
സുഹൃത്തിനൊപ്പം സി.പി. സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പ്രതിഷേധം നടന്നുകൊണ്ടിരുന്നതെന്ന് റുചിക വീഡിയോയില്‍ പറയുന്നു. അവിടെ ഉണ്ടായിരുന്നവര്‍ പ്രധാനമന്ത്രിക്കെതിരെ അസഭ്യം പറയുന്നത് കേട്ടതിനെ തുടര്‍ന്ന് താനും സ്വാധീനിക്കപ്പെടുകയായിരുന്നുവെന്നും, താന്‍ പറഞ്ഞത് ഒരിക്കലും ന്യായീകരിക്കാനാകാത്ത തെറ്റാണെന്നും അവര്‍ പറഞ്ഞു. ‘ഇത് എന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണ്. ഇനി ഒരിക്കലും ഇത്തരമൊരു പ്രവൃത്തി ആവര്‍ത്തിക്കില്ല. ആ വീഡിയോ ഞാന്‍ പോസ്റ്റ് ചെയ്തതുമല്ല. രാജ്യത്തോട് മുഴുവന്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു,’ റുചിക വീഡിയോയില്‍ പറയുന്നു.
എന്നാല്‍ റുചികയുടെ പ്രായവുമായി ബന്ധപ്പെട്ട അവകാശവാദത്തില്‍ പൊലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവര്‍ കുടുംബത്തോടൊപ്പം ഫരീദാബാദിലാണ് താമസിക്കുന്നതെന്നും, നോയിഡയിലെ സെക്ടര്‍ 150-ല്‍ ഫ്‌ലാറ്റും സ്വന്തമാക്കിയിട്ടുണ്ടെന്നുമാണ് അന്വേഷണത്തില്‍ ലഭിച്ച വിവരമെന്ന് പൊലീസ് അറിയിച്ചു. ഗാസിയാബാദ് അഭിഭാഷക സ്മൃതി സിങ്ങിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത സീറോ എഫ്ഐആര്‍ പിന്നീട് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലിന് കൈമാറിയിരുന്നു.
പൊതുസമാധാനം തകര്‍ക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള അധിക്ഷേപം, പൊതുജനങ്ങളില്‍ തെറ്റായ ധാരണ പരത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്. വൈറല്‍ വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമമായ എക്സിനും പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചിരുന്നു. തനിക്കെതിരെയും അന്തരിച്ച മാതാവിനെതിരെയും ഉയര്‍ന്ന അധിക്ഷേപങ്ങള്‍ സമൂഹത്തിന് സാംസ്‌കാരിക ആഘാതമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍, തെറ്റ് ചെയ്ത യുവാക്കളെ കോടതികളിലേക്കും ക്രിമിനല്‍ നടപടികളിലേക്കും വലിച്ചിഴക്കുന്നതല്ല പരിഹാരമെന്നും, അവരെ തിരുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.















