കനത്ത മഴയിൽ ഗുരുവായൂർ വെള്ളത്തിൽ മുങ്ങി; നൂറോളം കടകളിലും വീടുകളിലും വെള്ളം കയറി, ഗതാഗതം താറുമാറായി, ഹെൽപ്പ് ഡെസ്ക് തുറന്നു

Published by
ജനം വെബ്‌ഡെസ്ക്

തൃശൂർ: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയെ തുടർന്ന് ഗുരുവായൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. നൂറോളം വ്യാപാര സ്ഥാപനങ്ങളിലും നിരവധി വീടുകളിലും വെള്ളം കയറിയതോടെ ജനജീവിതം സാരമായി ബാധിച്ചു. സ്ഥിതിഗതികൾ നേരിടുന്നതിനായി ഗുരുവായൂർ നഗരസഭയിൽ പ്രത്യേക ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു.

തൈക്കാട് തിരിവിലെ അമ്പതോളം കടകളിലും വെള്ളം കയറി. കൂടാതെ മമ്മിയൂർ കൈരളി ജംഗ്ഷൻ, പഞ്ചാരമുക്ക്, താമരയൂർ ആനത്താവളം റോഡ് എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും വെള്ളക്കെട്ടിനെ തുടർന്ന് ദുരിതത്തിലായി.

കാരക്കാട് പ്രദേശത്ത് വെള്ളം ഉയർന്ന് വീടുകളിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേന സുരക്ഷിതമായി രക്ഷപ്പെടുത്തി. അതേസമയം, കൈരളി ജംഗ്ഷനിലെ അഗ്നിരക്ഷാസേന ഓഫീസിലും വെള്ളം കയറിയത് സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നതാണ്.

ശക്തമായ വെള്ളക്കെട്ടിനെ തുടർന്ന് തൈക്കാട് തിരിവിൽ തൃശൂർ–ഗുരുവായൂർ സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്.

മമ്മിയൂർ ക്ഷേത്രത്തിനു മുന്നിലൂടെയുള്ള റോഡ്, മമ്മിയൂർ–കാട്ടുപാടം റോഡ്, മാവിൻചുവട്–കോട്ടപ്പടി റോഡ് എന്നിവിടങ്ങളിലും വെള്ളം കയറിയതിനാൽ അധികൃതർ ഗതാഗതം നിരോധിച്ചു.

മഴക്കെടുതിക്കിടെ ചിലയിടങ്ങളിൽ മതിലുകൾ ഇടിഞ്ഞുവീഴുകയും മരക്കൊമ്പുകൾ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു.

ഇതിനിടെ ഗുരുവായൂർ നെന്മിനി മേഖലയിൽ രണ്ട് കാറുകൾ വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ടു. ഇവയിൽ ഒരു കാർ അഗ്നിരക്ഷാസേന സ്ഥലത്തെത്തി സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. പ്രദേശത്ത് മഴ തുടരുന്നതിനാൽ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കി ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Share