ഫിഫ പ്രസിഡന്റിന് കനത്ത തിരിച്ചടി; ഇന്‍ഫാന്റിനോയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് യുവേഫ

Published by
ജനം വെബ്‌ഡെസ്ക്

ന്യോണ്‍: ലോകകപ്പ് ഉള്‍പ്പെടെയുള്ള ഫിഫയുടെ പ്രധാന ടൂര്‍ണമെന്റുകളുടെ വാണിജ്യാവകാശങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറാനുള്ള വിവാദ പദ്ധതി പിന്‍വലിച്ചെങ്കിലും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്‌ക്കെതിരായ പ്രതിഷേധം അവസാനിച്ചിട്ടില്ല. ഇന്‍ഫാന്റിനോയെ പ്രസിഡന്റു സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നടപടികളുമായി 55 യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ യുവേഫ മുന്നോട്ടുപോകുകയാണ്.

ഫിഫയുടെ ഫോര്‍വേഡ് എന്റര്‍പ്രൈസ് പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമായതോടെയാണ് പദ്ധതി ഉപേക്ഷിക്കാന്‍ ഫിഫ നിര്‍ബന്ധിതമായത്. എന്നാല്‍ അതുകൊണ്ട് മാത്രം വിവാദം അവസാനിച്ചില്ലെന്നാണ് യുവേഫയുടെ നിലപാട്. ഇന്‍ഫാന്റിനോ രാജിവെക്കണമെന്ന ആവശ്യത്തില്‍ സംഘടന ഉറച്ചുനില്‍ക്കുകയാണ്. യുവേഫയ്‌ക്ക് പുറമെ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍, കോണ്‍കാകാഫ്, കോണ്‍മെബോള്‍, ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ എന്നിവിടങ്ങളില്‍നിന്നും ഇന്‍ഫാന്റിനോയ്‌ക്കെതിരെ വിമര്‍ശനം ശക്തമാണ്.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ നീക്കം ഇന്‍ഫാന്റിനോയ്‌ക്ക് വലിയ തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍. ഫിഫ നിയമപ്രകാരം 43 അംഗ അസോസിയേഷനുകളുടെ പിന്തുണ ലഭിച്ചാല്‍ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ സാധിക്കും. യുവേഫയിലെ 55 അംഗരാജ്യങ്ങളും ഇതിന് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫുട്‌ബോള്‍ വാണിജ്യവല്‍ക്കരിക്കുന്ന സമീപനമാണ് വിവാദത്തിന് വഴിവെച്ചതെന്ന് യുവേഫ കുറ്റപ്പെടുത്തി.

ലോക ഫുട്‌ബോളിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ ആരാധകരും ക്ലബുകളും ലീഗുകളും ദേശീയ അസോസിയേഷനുകളും നടത്തിയ പ്രതിഷേധമാണ് ഫിഫയെ പദ്ധതി പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാക്കിയതെന്നും സംഘടന വ്യക്തമാക്കി. 2016-ല്‍ ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സുതാര്യതയും നല്ല ഭരണവും ഉറപ്പുനല്‍കിയിരുന്ന ഇന്‍ഫാന്റിനോ ആ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് യുവേഫയുടെ ആരോപണം.

നിലവിലെ നേതൃത്വത്തില്‍ വിശ്വാസം നഷ്ടമായത് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മാത്രമല്ല, മറ്റ് നിരവധി ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്കും ആണെന്നും സംഘടന ചൂണ്ടിക്കാട്ടി. ലോകകപ്പ്, ക്ലബ് ലോകകപ്പ് ഉള്‍പ്പെടെയുള്ള ഫിഫ ടൂര്‍ണമെന്റുകളുടെ വാണിജ്യാവകാശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഫോര്‍വേഡ് എന്റര്‍പ്രൈസ് എന്ന സ്ഥാപനം രൂപീകരിച്ച് അതിന്റെ 20 ശതമാനം ഓഹരി സ്വകാര്യ നിക്ഷേപകര്‍ക്ക് വിറ്റ് 4.2 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനായിരുന്നു ഫിഫയുടെ പദ്ധതി.

അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ ത്രൈവ് ക്യാപിറ്റല്‍ പ്രധാന നിക്ഷേപകരാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ട്രംപ് കുടുംബവുമായി ബന്ധപ്പെട്ട വ്യക്തികള്‍ ഈ സ്ഥാപനവുമായി ബന്ധമുള്ളതും വിവാദത്തിന് ആക്കം കൂട്ടി. 211 അംഗരാജ്യങ്ങളില്‍നിന്നും ശക്തമായ എതിര്‍പ്പുയര്‍ന്നതും ഫിഫ പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായ കാര്‍ലോസ് കോര്‍ഡെറോ രാജിവെച്ചതും പദ്ധതിക്ക് തിരിച്ചടിയായി. പദ്ധതി പിന്‍വലിച്ചെങ്കിലും ഇപ്പോള്‍ അവിശ്വാസ പ്രമേയത്തിന്റെ ഭീഷണിയാണ് ഇന്‍ഫാന്റിനോ നേരിടുന്നത്.

Share