ന്യൂഡൽഹി: തായ്‌ലൻഡിലെ ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യയുടെ എഐ 2379 വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ ശക്തമായ ടർബുലൻസിൽ (ആകാശച്ചുഴി) പെട്ടു. ശക്തമായ കാറ്റും അപ്രതീക്ഷിത കുലുക്കവും മൂലം ചില യാത്രക്കാർക്കും വിമാന ജീവനക്കാർക്കും പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. എയർബസ് എ320 ഇനത്തിൽപ്പെട്ട വിമാനത്തിൽ 134 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാവിലെ 11 മണിക്ക് ശേഷമാണ് വിമാനം ഡൽഹി വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്.
സംഭവത്തിൽ 10 ഓളം യാത്രക്കാരെയും രണ്ട് വിമാന ജീവനക്കാരെയും വിമാനത്താവളത്തിലെ മേദാന്ത മെഡിക്കൽ സെന്ററിലേക്ക് മാറ്റി പരിശോധനയ്‌ക്കും ചികിത്സയ്‌ക്കും വിധേയരാക്കി.
വിമാനത്തിന്റെ ഉയരത്തിൽ യാത്രയ്‌ക്കിടെ പെട്ടെന്നുണ്ടായ താൽക്കാലിക മാറ്റമാണ് ശക്തമായ കുലുക്കത്തിന് കാരണമായതെന്ന് പ്രാഥമിക വിവരം. യാത്രയ്‌ക്കിടെ ചെറിയ തോതിലുള്ള ടർബുലൻസ് അനുഭവപ്പെട്ടതായി എയർ ഇന്ത്യ വക്താവ് സ്ഥിരീകരിച്ചു.
വിമാനം സുരക്ഷിതമായി ഡൽഹിയിൽ ഇറങ്ങിയതായും എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയതായും അധികൃതർ അറിയിച്ചു.
സംഭവത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ലെന്നും നിസ്സാര പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകിയിട്ടുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി. സംഭവത്തിൽ ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്പനി അറിയിച്ചു.















