ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വനിതാ മനോരോഗവിദഗ്‌ദ്ധ ഏഴാം നിലയിൽ നിന്ന് ചാടി മരിച്ച സംഭവം ഞെട്ടലുണ്ടാക്കി. ഗാസിയാബാദിലെ രാജ്‌നഗർ മേഖലയിലെ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ഹെമിക (40) ആണ് മരിച്ചത്.
കുടുംബപ്രശ്നങ്ങളെ തുടർന്ന് ഏകദേശം ഒന്നര വർഷം മുമ്പ് ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയ ഹെമിക അപ്പാർട്ട്മെന്റിൽ ഒറ്റയ്‌ക്കായിരുന്നു താമസം. വിവാഹമോചനത്തിന് ശേഷം അവർ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ഇന്നലെ രാത്രി സ്വന്തം ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹെമികയെ അയൽവാസികൾ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയ്‌ക്ക് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.















