കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിന്റെ വധക്കേസിൽ നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. കേസിന്റെ വിചാരണ നടത്തുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്.
ഇനി കേസിൽ സമയപരിധി നീട്ടിനൽകില്ലെന്നും, നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിചാരണ അനാവശ്യമായി വൈകുന്നതിനെതിരെ അഭിമന്യുവിന്റെ അമ്മ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.
2018 ജൂലൈ 2-ന് മഹാരാജാസ് കോളജ് ക്യാമ്പസിൽ എസ്.എഫ്.ഐ പ്രവർത്തകനായ അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ 30 പ്രതികളാണുള്ളത്. ഇവരിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 16 പേർക്കെതിരെ 1,500 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം സമർപ്പിച്ചിരിക്കുന്നത്.
2018 സെപ്റ്റംബർ 26-ന് കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും വിചാരണ വർഷങ്ങളായി നീണ്ടുപോകുന്നതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നിരുന്നത്. ഈ സാഹചര്യത്തിലാണ് വിചാരണ വേഗത്തിൽ പൂർത്തിയാക്കി അന്തിമവിധി പ്രസ്താവിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചത്.